Tuesday, December 13, 2016

⑨ പൌലോസിൻറെ ശുശ്രൂഷയ്ക്ക് മുമ്പ് ക്രൈസ്തവരായ യവനരും അന്യജാതികളും.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ ഒമ്പതാമത്തെ ലേഖനമാണ്,  ,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


യേശു പിടിക്കപ്പെടുന്നതിന് കുറച്ച് മുമ്പ് അവിടത്തേയ്ക്ക് വളരെ ആനന്ദമുണ്ടാക്കിയ ഒരു സംഭവം നടന്നു. താൻ പിടിക്കപ്പെടുന്ന നാഴിക വന്നണഞ്ഞു എന്ന് അറിഞ്ഞിരുന്നും അവിടത്തേയ്ക്ക് സന്തോഷം അടക്കുവാൻ കഴിഞ്ഞില്ല. ഒരേ സമയം സന്തോഷവും സങ്കടവും അനുഭവിച്ചുകൊണ്ട് അവിടന്ന് പറഞ്ഞു: “എൻറെ ഉള്ളം കലങ്ങിയിരിക്കുന്നു.” സന്തോഷിക്കണമോ, സങ്കടപ്പെടണമോ എന്ന് അറിയാത്ത അവസ്ഥ!
യോഹ 12:20 (പെസഹാ) പെരുന്നാളിൽ നമസ്കരിക്കുവാൻ വന്നവരിൽ ചില യവനർ (ഗ്രീക്കുകാർ) ഉണ്ടായിരുന്നു.
യോഹ 12:21 ഇവർ ... ഫീലിപ്പോസിൻറെ അടുത്ത് ചെന്ന് അദ്ദേഹത്തോട്: ... ഞങ്ങൾക്ക് യേശുവിനെ കാണുവാൻ താൽപര്യമുണ്ട് എന്ന് അപേക്ഷിച്ചു.
യോഹ 12:22 ... അന്ത്രെയാസും ഫീലിപ്പോസും ചെന്ന് യേശുവിനോട് പറഞ്ഞു.
യോഹ 12:23 യേശു അവരോട് ഉത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
യോഹ 12:24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്ത് വീണ്, ചാകുന്നില്ലെങ്കിൽ അത് തനിയേ ഇരിക്കും; ചത്തെങ്കിലോ വളരെ വിളവ് ഉണ്ടാകും.
...
യോഹ 12:28 പിതാവേ, നിൻറെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗത്തിൽ നിന്നും; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്ന ഒരു ശബ്ദം ഉണ്ടായി.
“മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു” എന്നുള്ള യേശുവിൻറെ വാക്കുകൾ അവിടന്ന് ഗ്രീക്കുകാരെ കാത്തിരുന്നത് പോലെ തോന്നിക്കുന്നില്ലേ? യഥാർത്ഥത്തിൽ അവിടന്ന് അവരെ കാത്തിരിക്കുകയായിരുന്നു.

ഈ ഗ്രീക്കുകാർ പെസഹാ ആചരിക്കുവാൻ വന്ന വിവിധ മനുഷ്യവംശങ്ങളിൽ ഒന്ന് മാത്രമാണ്. (യെഹൂദ മതം സ്വീകരിച്ചവർക്കേ പെസഹാ ആചരിക്കുവാൻ അനുവാദമുള്ളൂ. പുറ 12:48-49) പെസഹാ മുതൽ പെന്തെക്കൊസ്ത വരെയുള്ള കാലയളവിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ യെരൂശലേമിൽ വന്നെത്തുമായിരുന്നു. അങ്ങനെ എത്തുന്നവരിൽ ഒരു വിഭാഗം മാത്രമാണ് ഗ്രീക്കുകാർ. ബാക്കിയുള്ളവരെ അപ്പൊ 2:9, 10ൽ കാണാം:
അപ്പൊ 2:9 പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
അപ്പൊ 2:10 പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാ പ്രദേശങ്ങളിലും പാർക്കുന്നവരും റോമിൽ നിന്നും വന്നുപാർക്കുന്നവരും യെഹൂദരും യെഹൂദ മതാനുസാരികളും ക്രേത്യരും (ക്രേത്ത ഒരു ദ്വീപാണ്) അറബികളുമായ നാം,
അപ്പൊ 2:11 ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിൻറെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ എന്ന് പറഞ്ഞു.
ഇവർ റോമാ സാമ്രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരാണ്. (ഭൂമിശാസ്‌ത്രം നന്നായി അറിയാവുന്നവർ ഈ ഓരോ സ്ഥലങ്ങളും എവിടെയാണെന്ന് കണ്ടുപിടിക്കട്ടെ.)

ഈ രണ്ട് വേദഭാഗങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വേദഭാഗം പരിശോധിക്കാം:
യെശ 66:18 ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന്, എൻറെ മഹത്വം കാണും
യെശ 66:19 ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജാതികളുടെ അടുത്തേയ്ക്കും എൻറെ കീർത്തി കേൾക്കുകയും എൻറെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത വിദൂര ദ്വീപുകളിലേക്കും അയയ്ക്കും; അവർ എൻറെ മഹത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;
യാവാൻറെ (ഉൽ 10:5) പിന്മുറക്കാരാണ് യവനർ. ദ്വീപുകളിൽ നിന്നുള്ളവരും, വിവിധ ഭാഷകൾ സംസാരിക്കുന്നവരും, യൂറോപ്പിൻറെയും, ഏഷ്യയുടെയും, ആഫ്രിക്കയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും വന്നവരുമുണ്ട്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള, വിവിധ ജാതികളും, ഭാഷക്കാരും ദ്വീപ് നിവാസികളുമെല്ലാം ചേർന്നുവരുമ്പോഴാണ് യേശു തേജസ്കരിക്കപ്പെടേണ്ടത് (മഹത്വപ്പെടുത്തപ്പെടേണ്ടത്, ഗ്രീക്ക് വാക്കുകൾ ഒന്നുതന്നെയാണ്.)

യെശ 66:18-19ലെ പ്രവചനത്തിൻറെ പൂർത്തീകരണമാണ് നാം യോഹ 12:20-28ൽ വായിക്കുന്നത്. ഗ്രീക്കുകാർ അടക്കമുള്ള ജാതികൾ യേശുവിൻറെ അടുത്ത് വന്നപ്പോഴാണ് അവിടത്തേയ്ക്ക് തൻറെ മഹത്വീകരണത്തിൻറെ നാഴിക വന്നെത്തി എന്ന് മനസ്സിലായത്.

അവിടന്ന് മഹത്വീകരിക്കപ്പെട്ടപ്പോൾ യെശ 66:18ൽ പറയപ്പെട്ടിട്ടുള്ളത് പോലെ കാണുവാൻ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, കേൾക്കുവാൻ ഉണ്ടായിരുന്നു: സ്വർഗത്തിൽ നിന്നും; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്ന ശബ്ദം (യോഹ 12:28). അവിടെ ഉണ്ടായിരുന്ന ജനങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല:
യോഹ 12:29 അത് കേട്ടിട്ട് അരികെ നില്‍ക്കുന്ന പുരുഷാരം ഇടി ഉണ്ടായി എന്ന് പറഞ്ഞു; മറ്റു ചിലര്‍ ഒരു ദൈവദൂതന്‍ അവനോട് സംസാരിച്ചു എന്ന് പറഞ്ഞു.
അപ്പോൾ അവിടന്ന് അവർക്ക് വിശദീകരിച്ചുകൊടുത്തു:
യോഹ 12:30 അതിന് യേശു ഈ ശബ്ദം എന്‍റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തമാണ് ഉണ്ടായത്.
യെശ 66:18ൽ പറഞ്ഞിട്ടുള്ളത് പോലെ നിങ്ങൾ എൻറെ മഹത്വം കാണുവാനാണ് (കേൾക്കുവാനാണ്) ഈ ശബ്ദം ഉണ്ടായത്.

പൌലോസിൻറെ ശുശ്രൂഷയ്ക്ക് മുമ്പ് ക്രൈസ്തവരായ യവനർ.


പെന്തക്കൊസ്ത ദിവസം യെരൂശലേമിൽ വന്നിരുന്നവരുടെ പട്ടികയിൽ “യെഹൂദ മതാനുസാരികളും” (proselytes - അപ്പൊ 2:10) എന്ന പദസമുച്ചയം ശ്രദ്ധിക്കുക. ഇവർ യെഹൂദ മതത്തിൽ ചേർന്നവരാണ്. യെഹൂദ മതത്തിൽ ചേരാതെ യെഹൂദരുടെ പെരുന്നാളുകളിൽ - വിശേഷിച്ചും പെസഹായിൽ  - പങ്കെടുക്കുവാൻ അനുവദിക്കില്ല. (പുറ 12:48-49)

പെന്തക്കൊസ്ത ദിവസം ക്രൈസ്തവരായ ഈ യെഹൂദരും യെഹൂദ മതാനുസാരികളും (അപ്പൊ 2:41), ഏകദേശം 3,000 പേർ ഉണ്ടായിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും സ്വന്തം ദേശങ്ങളിലേയ്ക്ക് തിരിച്ചുപോയിരിക്കണം.

പിന്നീട് യവനരായ ക്രൈസ്തവരെ പറ്റി നാം വായിക്കുന്നത്:
അപ്പൊ 6:1 ആ കാലത്ത് ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവകളെ ദിനംപ്രതിയുള്ള ശുശ്രൂഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്ന് യവന ഭാഷക്കാര്‍ (യവനർ) എബ്രായ ഭാഷക്കാരുടെ (എബ്രായരുടെ) നേരെ പിറുപിറുത്തു.
ചില കൈയ്യെഴുത്തുപ്രതികളിൽ “യവന ഭാഷക്കാർ” (Hellenists, Ελληνιστων) എന്ന് കാണുന്നതിൻറെ താൽപര്യം അത് ഗ്രീക്ക് ഭാഷ സംസാരിക്കുന്ന യെഹൂദർ ആയിരുന്നു എന്നാണ്. അത്തരം കൈയ്യെഴുത്തുപ്രതികൾ കുറവാണ്.

അലക്സാന്തരുടെ കാലം മുതൽ പൂർവ റോമാ സാമ്രാജ്യത്തിൽ കൊയ്നെ ഗ്രീക്ക് പ്രചുരപ്രചാരം സിദ്ധിച്ച ഭാഷയായിരുന്നു. അതുകൊണ്ടുതന്നെ, യവന ഭാഷക്കാർ എന്നതുകൊണ്ട് ഗ്രീക്കുകാർ എന്നോ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന യെഹൂദർ എന്നോ അർത്ഥം ലഭിക്കുമെന്ന് തോന്നുന്നില്ല.

പത്രോസ് കൈസര്യയിൽ നടത്തിയ കൊയ്ത്ത്.


കൊർന്നേല്യൊസ് എന്ന ശതാധിപനെ പറ്റിയും അദ്ദേഹം യൊപ്പയിലേയ്ക്ക് ആളയച്ച് പത്രോസിനെ വരുത്തിയതും, പത്രോസിന് ഉണ്ടായ ദർശനവും നമുക്ക് പരിചിതമാണ്. ഈ ശതാധിപനെ പറ്റി എഴുതപ്പെട്ടിരിക്കുന്ന ശ്രദ്ധേയമായ ഒരു കാര്യം:
അപ്പൊ 10:2 അദ്ദേഹം ഭക്തനും തൻറെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി (one that feared God) ജനത്തിന് വളരെയധികം ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോട് പ്രാർത്ഥിച്ചും പോന്നു.
“ദൈവത്തെ ഭയപ്പെടുന്ന” എന്ന പദസമുച്ചയത്തിൻറെ അർത്ഥം “പടിവാതൽ യെഹൂദൻ” എന്നാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (പുറ 20:10 പോലെയുള്ള വചനങ്ങളിലെ “പടിവാതിലിന് അകത്തുള്ള പരദേശി”). ഇവർ പുതിയതായി യെഹൂദ മതം സ്വീകരിച്ചവരാണ്. ഇവർക്ക് ന്യായപ്രമാണം മുഴുവനും ബാധകമല്ല. നോഹയുടെ ഏഴ് കൽപനകളാണ് ബാധകമാകുന്നത്. കാലക്രമത്തിൽ ഇവർ ചേലാകർമ്മം ചെയ്യപ്പെട്ട് “നീതീകരിക്കപ്പെട്ട ജാതികൾ” അല്ലെങ്കിൽ പരിപൂർണ്ണ യെഹൂദരാകും.

പത്രോസ് കൊർന്നേല്യൊസിനെയും കൂട്ടരെയും ജ്ഞാനസ്നാനപ്പെടുത്തിയിട്ട് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ടത് ആരാണെന്ന് നോക്കാം:
അപ്പൊ 11:2 പത്രോസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അദ്ദേഹത്തോട് വാദിച്ചു.
അപ്പൊ 11:3 നീ അഗ്രചർമ്മികളുടെ അടുത്ത് ചെന്നു അവരോട് കൂടെ ഭക്ഷിച്ചു എന്ന് പറഞ്ഞു.
ഇവിടെ “പരിച്ഛേദനക്കാർ” (they that were of the circumcision) എന്ന് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.  പരമ്പരാഗതമായി യെഹൂദരായവരും ജാതികളിൽ നിന്നും  യെഹൂദ മതം സ്വീകരിച്ച് “നീതീകരിക്കപ്പെട്ട ജാതികളും” ഉൾപ്പെടുന്നവരാണ് പരിച്ഛേദനക്കാർ. പരിച്ഛേദനക്കാരായ പരിപൂർണ്ണ യെഹൂദരുടെ കാഴ്ചപ്പാടിൽ പരിച്ഛേദനം ഇല്ലാത്ത “പടിവാതൽ യെഹൂദന്മാർ” ജാതികളാണ് (അപ്പൊ 10:48; 11:1, 18). പക്ഷേ, യഥാർത്ഥത്തിൽ പരിപൂർണ്ണ ജാതികൾ അല്ല.

ഗുണപാഠം:
  • പൌലോസിൻറെ ശുശ്രൂഷയ്ക്ക് മുമ്പുതന്നെ യെഹൂദർ അല്ലാത്തവർ യെഹൂദ മതത്തിലേയ്ക്കും, ക്രൈസ്തവ വിശ്വാസത്തിലേയ്ക്കും വന്നിരുന്നു. അങ്ങനെ വന്നത് വിവിധ പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. ഇവയെല്ലാം നടന്നത് ദൈവത്തിനും യേശുവിനും മഹിമ ലഭിക്കുവാനും.
  • അഗ്രചർമ്മികൾ എന്നോ ജാതികൾ എന്നോ എഴുതപ്പെട്ടതുകൊണ്ട് അത് പരിപൂർണ്ണമായും യെഹൂദർ അല്ലാത്തവരെ സൂചിപ്പിക്കണമെന്നില്ല.
  • പരിച്ഛേദനക്കാർ എന്ന വാക്കിൻറെ അർത്ഥവ്യാപ്തിയിൽ പരമ്പരാഗത യെഹൂദരും യെഹൂദ മതം സ്വീകരിച്ച ജാതികളും ഉൾപ്പെടും.
  • അഗ്രചർമ്മികൾ എന്ന വാക്കുകൊണ്ട് പുതിയതായി യെഹൂദ മതം സ്വീകരിച്ചവരെയാണ് ഉദ്ദേശിക്കുന്നത്. ഇവർക്ക് ദൈവത്തെ ഭയപ്പെടുന്നവർ (“പടിവാതൽ യെഹൂദൻ”) എന്നും പറയും.
  • അഗ്രചർമ്മികൾ, യവനർ മുതലായ വാക്കുകൾ ഉപയോഗിച്ചിട്ട്, അതേ സന്ദർഭത്തിൽ ജാതികൾ എന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് യെഹൂദരുടെ കാഴ്ചപ്പാടിലെ ജാതികളാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പുതിയതായി യെഹൂദമതം സ്വീകരിച്ചവർ.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment