Saturday, December 10, 2016

⑧ “ജാതികൾ” ആരാണ്?

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ ഏഴാമത്തെ ലേഖനമാണ്, ,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


ഓട്ടൻതുള്ളലിൻറെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ തൻറെ കൂട്ടുകാരനുമായി കുളത്തിൽ കുളിക്കുവാൻ ചെന്നപ്പോൾ രാജാവിൻറെ ആന കുളം കലക്കിയിട്ടിരിക്കുന്നത് കണ്ടു.
കൂട്ടുകാരൻ പറഞ്ഞു: കരി കലക്കിയ കുളം.
കുഞ്ചൻ നമ്പ്യാർ മറുപടി പറഞ്ഞു: കളഭം കലക്കിയ കുളം.
കരിക്ക് കരി എന്ന സാധാരണ അർത്ഥം കൂടാതെ ആന എന്ന അർത്ഥവുമുണ്ട്. അതുതന്നെയാണ് കളഭത്തിൻറെയും കാര്യം. ഇത്തരം പ്രയോഗത്തിന് മലയാളം വ്യാകരണത്തിൽ നാനാർത്ഥം (homophone) എന്ന് പറയും.

“ജാതികൾ” ആരാണ്?

വേദപുസ്തകത്തിൽ എവിടെയെങ്കിലും “ജാതികൾ” എന്ന വാക്ക് കണ്ടാൽ ഉടനെ അത് യിസ്രായേല്യരോ, യെഹൂദ മതസ്തരോ അല്ലാത്ത എല്ലാവരെയും സൂചിപ്പിക്കുന്ന വാക്കാണ് എന്നൊരു പൊതുവായ ധാരണയുണ്ട്. ഉദാഹരണമായി,
  • ലൂക്കോ 21:24 “ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിമെതിക്കും”.
  • റോമ 11:25 “ജാതികളുടെ പൂര്‍ണ സംഖ്യ ചേരുന്നത് വരെ യിസ്രായേലിന് ഭാഗികമായി കാഠിന്യം ഭവിച്ചിരിക്കുന്നു.”
  • വെളി 11:2 “ആലയത്തിന് പുറത്തുള്ള പ്രാകാരം അളക്കാതെ വിടുക; അത് ജാതികള്‍ക്ക് കൊടുത്തിരിക്കുന്നു;...”
  • വെളി 20:8 അവന്‍ ഭൂമിയുടെ 4 ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്‍പ്പുറത്തെ മണല്‍ പോലെ ഉള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിനായി കൂട്ടിച്ചേര്‍ക്കുവാന്‍...
എന്നൊക്കെ വായിക്കുമ്പോൾ ലോകത്തിലുള്ള സകല ജാതികളെയുമാണ് അർത്ഥമാക്കുന്നത് എന്ന തോന്നൽ ഉണ്ടാകും. അത്തരം ധാരണകളെ തിരുത്തുക എന്നതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശ്യം.

യേശു ശിഷ്യന്മാരോട് പറയുന്ന ഈ വാക്കുകൾ ശ്രദ്ധിക്കുക:
മത്താ 20:18 “നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതർക്കും ശാസ്ത്രിമാർക്കും ഏൽപിക്കപ്പെടും.
മത്താ 20:19 അവർ അവന് മരണശിക്ഷ കൽപിച്ച്, പരിഹസിക്കുവാനും തല്ലുവാനും ക്രൂശിക്കുവാനും അവനെ ജാതികൾക്ക് ഏൽപിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കും”.
ഇവിടെ യെഹൂദ മതമേധാവികളായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ റോമൻ അധികാരികൾക്ക് ഏൽപിച്ചുകൊടുക്കുന്നതിനെ പറ്റിയല്ലേ പരാമർശിക്കപ്പെടുന്നത്? ഇതിൽ ഇന്ത്യയിലോ, പാകിസ്ഥാനിലോ, ജപ്പാനിലോ, അമേരിക്കയിലോ ഉള്ള ജാതികൾക്ക് എന്തെങ്കിലും പങ്കുണ്ടോ?

അടുത്ത വേദഭാഗം യെരൂശലേമിൻറെ നാശത്തിനെ പറ്റിയാണ്.
ലൂക്കോ 21:20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോൾ അതിൻറെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ.
ലൂക്കോ 21:24 അവർ വാളിൻറെ വായ്ത്തലയാൽ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകുകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേമിനെ ചവിട്ടിമെതിക്കുകയും ചെയ്യും.
Luk 21:24 And they shall fall by the edge of the sword, and shall be led away captive into all nations[G1484]: and Jerusalem shall be trodden down of the Gentiles[G1484], until the times of the Gentiles[G1484] be fulfilled.
കി. പി. 70ൽ യെരൂശലേമിനെ നശിപ്പിച്ചതും ചവിട്ടിമെതിച്ചതും റോമൻ സൈന്യമല്ലേ? അതിൽ വേറെ ഏതെങ്കിലും ജാതികൾക്ക് എന്താണ് പങ്ക്?

ലൂക്കോ 21:24ൽ മലയാളത്തിൽ ജാതികൾ എന്ന് മൂന്ന് തവണയും ഇംഗ്ലീഷിൽ Gentiles (ജാതികൾ) എന്ന് രണ്ട് തവണയും Nations (ദേശങ്ങൾ) എന്ന് ഒരു തവണയും പരിഭാഷപ്പെടുത്തിയിരിക്കുന്നത് എത്നോസ് (ἔθνος, സ്ട്രോങ്സ് നിഘണ്ടുവിൽ G1484) എന്ന ഗ്രീക്ക് വാക്കാണ്. “ജാതികളിലേക്ക് ബദ്ധരായി കൊണ്ടുപോകുക” എന്ന പരിഭാഷ അർത്ഥശൂന്യമാണ്. ദേശങ്ങളിലേയ്ക്കാണ് (Nations) ബദ്ധരായി കൊണ്ടുപോകപ്പെടുന്നത്.

ദേശം, രാജ്യം, ജാതി എന്നീ അർത്ഥങ്ങൾ ലഭിക്കുവാൻ പുതിയനിയമം എഴുതപ്പെട്ടിരിക്കുന്ന കൊയ്നെ ഗ്രീക്കിൽ ഒരേയൊരു വാക്കേയുള്ളു - എത്നോസ്. (മലയാളത്തിൽ വേദപുസ്തകം പരിഭാഷപ്പെടുത്തിയ വിദ്വാന് നല്ല മലയാളം അറിഞ്ഞിട്ട് വേണ്ടേ, നാനാർത്ഥം എന്താണെന്ന് അറിയുവാൻ?)

പഴയനിയമം എഴുതപ്പെട്ടിരിക്കുന്ന ഹീബ്രു, അരാമ്യ ഭാഷകളും, പുതിയ നിയമം എഴുതപ്പെട്ടിരിക്കുന്ന കൊയ്നെ ഗ്രീക്ക് ഭാഷയും വളരെ ശുഷ്കമായ പദസഞ്ചയമുള്ള ഭാഷകളായിരുന്നു. പലപ്പോഴും പല ആശയങ്ങളും പ്രകടിപ്പിക്കുവാൻ ഒരേ വാക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. പഴയനിയമത്തിൽ രാജ്യം, ജാതികൾ, ദേശം, അപരിഷ്കൃതർ എന്നീ അർത്ഥങ്ങൾ ലഭിക്കുവാൻ ഗോയീം (גּוֹי, സ്ട്രോങ്സ് നിഘണ്ടുവിൽ H1471, ഗോയീം ബഹുവചനമാണ് ഗോയ് ആണ് ഏകവചനം) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. ഏത് സാഹചര്യത്തിൽ ഏത് പരിഭാഷ ഉപയോഗിക്കുന്നു എന്നത് പരിഭാഷകൻറെ മനോധർമ്മമാണ്.

യവനരും ജാതികളും


മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, ക്രൈസ്തവ പ്രബോധനങ്ങളിൽ അധികവും ഇംഗ്ലീഷിലെ KJVയുടെ (King James Version) അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. KJVൽ പലേടത്തും ഗ്രീക്കുകാർ (യവനർ) എന്നതിന് പകരം ജാതികൾ എന്ന് എഴുതിയിരിക്കുന്നത് കാണാം. (മലയാളത്തിൽ ഈ തെറ്റ് ഇല്ല.)
റോമ 2:9 തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ “യവനനും” (ഗ്രീക്കുകാർക്കും) വരും.
Rom 2:9 Tribulation and anguish, upon every soul of man that doeth evil, of the Jew first, and also of the Gentile [G1672 - Ἕλλην - ഹെലൻ, ഗ്രീക്ക്].
യവനർ അല്ലെങ്കിൽ ഗ്രീക്കുകാർ എന്ന പദം ഉപയോഗിച്ച ശേഷം അതേ സന്ദർഭത്തിൽ ജാതികൾ എന്ന് എഴുതപ്പെട്ടിരിക്കുന്നത് കണ്ടാൽ അവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നത് ഗ്രീക്കുകാരെ പറ്റിയാണ് എന്ന് വിവേചിച്ചറിയണം.

അതുപോലെതന്നെ, യവനർ എന്ന പദം ഗ്രീസ് ദേശത്തുനിന്നും ഉള്ളവരെ സൂചിപ്പിക്കുവാൻ മാത്രമല്ല ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധിക്കുക. നോഹയുടെ പുത്രനായിരുന്ന യാഫെത്തിൻറെ പുത്രൻ യാവാൻറെ പുത്രന്മാരാണ് യവനർ. യാവാൻറെ പുത്രന്മാരിൽ കിത്തിം എന്നയാളുടെ വംശാവലിയിൽ ഉൾപ്പെടുന്നവരാണ് റോമർ (ഉൽ 10:3, 4). അതുകൊണ്ട് യവനർ എന്ന പദത്തിൻറെ അർത്ഥവ്യാപ്തിയിൽ റോമരും ഉൾപ്പെടും.

“ഇനിമേൽ ഞാൻ ജാതികളുടെ അടുത്ത് പോകും”


പൌലോസിന് കൊരിന്തിൽ നേരിട്ട എതിർപ്പിനെ പറ്റിയുള്ള വിവരണം അപ്പൊ 18ൽ ഉണ്ട്.
അപ്പൊ 18:4 ശബ്ബത്ത് തോറും അവൻ പള്ളിയിൽ (സിനഗോഗിൽ) സംവാദിച്ചു യെഹൂദരെയും യവനരെയും സമ്മതിപ്പിച്ചു.
യവനർ (ഗ്രീക്കുകാർ) എപ്പോഴാണ് സിനഗോഗിൽ പ്രവേശിക്കുവാൻ തുടങ്ങിയത്? രോഗിയായ തൻറെ ഭൃത്യനെ സുഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യേശുവിനെ സമീപിച്ച ഒരു ശതാധിപൻ യെഹൂദർക്കായി ഒരു സിനഗോഗ് നിർമ്മിച്ചുകൊടുത്തു എന്ന് ലൂക്കോ 7:5ൽ എഴുതപ്പെട്ടിട്ടുണ്ട്, പക്ഷേ, യെഹൂദരല്ലാതെ ആരും സിനഗോഗിൽ പ്രവേശിച്ചതായി സുവിശേഷങ്ങളിൽ ഇല്ല. മാത്രമല്ല, യേശു അവിടത്തെ ശിഷ്യന്മാരെ സുവിശേഷ പ്രചരണത്തിനായി ആദ്യം അയച്ചപ്പോൾ അവരോട് ജാതികളുടെ അടുത്ത് പോകരുതെന്ന് കർശനമായ നിർദ്ദേശം നൽകിയിരുന്നു (മത്താ 10:5). ഇവിടെ പരാമർശിക്കപ്പെടുന്ന യവനർ യെഹൂദ മതം സ്വീകരിച്ചവരായിരുന്നു എന്ന് അർത്ഥം.

പൌലോസ് തൻറെ പ്രസംഗം ആരംഭിച്ചത് “യിസ്രായേൽ പുരുഷന്മാരേ, ദൈവഭക്തരേ” എന്ന അഭിസംബോധനയോടെയാണ് എന്നത് ശ്രദ്ധിക്കുക. “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേയ്ക്ക് അല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന യേശുവിൻറെ പ്രസ്താവവും ഓർമ്മിക്കുക.(മത്താ 15:24)
അപ്പൊ 18:6 അവര്‍ എതിര്‍പ്പ് പറയുകയും ദുഷിക്കുകയും ചെയ്തതിനാല്‍ അവന്‍ വസ്ത്രം കുടഞ്ഞ്: “നിങ്ങളുടെ നാശത്തിന് നിങ്ങള്‍ തന്നേ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍ ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുത്ത് പോകും” എന്ന് അവരോട് പറഞ്ഞു.
അപ്പൊ 18:7 അവന്‍ അവിടം വിട്ട്, തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടില്‍ ചെന്നു; അവന്‍റെ വീട് പള്ളിയോട് (സിനഗോഗിനോട്) തൊട്ടിരുന്നു.
“ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുത്ത് പോകും” എന്ന് പറഞ്ഞ പൌലോസ് പോയത് തീത്തൊസ് യുസ്കൊസ് എന്ന ആളുടെ അടുത്തേയ്ക്ക്. ഇയാൾ ഒരു ദൈവഭക്തൻ (worshiper of God), അതായത്, യെഹൂദ മതം സ്വീകരിച്ചയാൾ. ദൈവഭക്തൻ എന്നത് യെഹൂദ മതം സ്വീകരിച്ച ആൾ എന്നതിനുള്ള പഴയ കാലത്തെ പദപ്രയോഗമാണ്. പീലാത്തോസ് തൻറെ ഭാര്യയെ പറ്റി ദൈവഭക്ത എന്ന് പരാമർശിച്ചപ്പോൾ ഹന്നാവും കയ്യാഫാവും മതപരിവര്‍ത്തനം ചെയ്തവൾ (proselyte) എന്ന് സ്‌പഷ്‌ടമാക്കിയതായി ചരിത്രത്തിലുണ്ട്.

മിക്കവാറും കൈയ്യെഴുത്തുപ്രതികളിൽ തീത്തൊസ് യുസ്കൊസ് എന്നല്ലാതെ, യുസ്കൊസ് എന്ന് മാത്രമേയുള്ളൂ. യുസ്കൊസ് എന്ന പേരുള്ള വേറെ രണ്ട് പേരെ പറ്റി വേദപുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അവർ രണ്ട് പേരും യെഹൂദരായിരുന്നു. (അപ്പൊ 1:23; കൊലൊ 4:11). അതായത്, യുസ്കൊസ് ഒന്നുകിൽ യെഹൂദനോ, അല്ലെങ്കിൽ യെഹൂദ മതം സ്വീകരിച്ച ഗ്രീക്കുകാരനോ ആയിരുന്നു. (സിനഗോഗിനോട് ചേർന്ന് വീടുവെക്കുവാൻ ജാതികൾക്ക് അനുവാദമുണ്ടായിരുന്നോ എന്ന് അറിയില്ല. അത് തൽക്കാലം അവഗണിക്കാം.)
അപ്പൊ 18:8 പള്ളി (സിനഗോഗിലെ) പ്രമാണിയായ ക്രിസ്പൊസ് തൻറെ സകല കുടുംബത്തോടും കൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
സിനഗോഗിലെ പ്രമാണിയായ ക്രിസ്പൊസ് ജാതിക്കാരൻ ആയിരുന്നിരിക്കുവാൻ സാധ്യതയുണ്ടോ?

“ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുത്ത് പോകും” എന്ന് പറഞ്ഞ പൌലോസ് പോയത് തികച്ചും ജാതികളായവരുടെ അടുത്തേയ്ക്കല്ല, പ്രത്യുത, ഗ്രീക്കുകാരിൽ നിന്നും യെഹൂദ മതം സ്വീകരിച്ചവരുടെ അടുത്തേയ്ക്കാണ്.

കൊരിന്തിൽ എത്തിയപ്പോൾ മുതൽ പൌലോസിന് ഒത്താശ ചെയ്തിരുന്ന അക്വിലാവും പ്രിസ്കില്ലയും യെഹൂദരായിരുന്നു. (അപ്പൊ 18:1-2). ബർണബാസ്, മർക്കോസ്, യുസ്തൊസ് എന്ന മറുപേരുള്ള യേശു തുടങ്ങി (കൊലൊ 4:10, 11) അനേകം യെഹൂദ മതസ്തർ പൌലോസിന് എപ്പോഴും തുണനിന്നിരുന്നു.

“ഇതാ, ഞങ്ങള്‍ ജാതികളിലേക്ക് തിരിയുന്നു”.


മുകളിൽ വിവരിച്ച സംഭവത്തിൽ പൌലോസ് “ജാതികളിലേക്ക് പോകുന്നു” എന്നാണ് പറഞ്ഞതെങ്കിൽ ഇനി വിവരിക്കുന്ന സംഭവത്തിൽ ജാതികളിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. ഈ സംഭവം നടന്നത് മുകളിൽ വിവരിച്ച സംഭവത്തിന് മുമ്പാണ്.

അന്ത്യൊക്ക്യയിലെ ഒരു സിനഗോഗിൽ പൌലോസ് യേശുവിനെ പറ്റി വിശദമായി സാക്ഷ്യം നൽകിയതിനെ പറ്റിയുള്ള വിവരണം അപ്പൊ 13:14-52ൽ വായിക്കാം. അദ്ദേഹത്തിൻറെ പ്രസംഗം അവസാനിച്ചപ്പോൾ:
അപ്പൊ 13:42 അവർ (യെഹൂദർ) പള്ളി വിട്ടുപോകുമ്പോൾ അടുത്ത ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്ന് അവർ (ജാതികൾ) അപേക്ഷിച്ചു.
Act 13:42 And when the Jews were gone out of the synagogue, the Gentiles besought that these words might be preached to them the next sabbath.
യെഹൂദർ (Jews), ജാതികൾ (Gentiles) എന്നീ വാക്കുകൾ മലയാളത്തിൽ ഇല്ലാത്തത് കൈയ്യെഴുത്തുപ്രതിയുടെ വ്യത്യാസമാണ്.

യെഹൂദർ സിനഗോഗിൽ നിന്നും വെളിയിൽ പോയപ്പോൾ ജാതികൾ “ഈ വചനം” തങ്ങളോട് അടുത്ത ശബ്ബത്തിൽ പറയണം എന്ന് ആവശ്യപ്പെടണമെങ്കിൽ അവർ ആ വചനവും കേട്ടുകൊണ്ട് സിനഗോഗിൽ ഇരിപ്പുണ്ടായിരുന്നു. മൈക്കും സ്പീക്കറുകളും ഇല്ലാതിരുന്ന കാലത്ത് പൌലോസ് അലറിവിളിച്ച് വെളിയിലുള്ളവരെ കേൾപ്പിച്ചിരിക്കുവാൻ തരമില്ല.

ഈ ജാതികൾ ആരാണെന്നുള്ളത് അടുത്ത വചനത്തിൽ കാണാം.
അപ്പൊ 13:43 പള്ളി പിരിഞ്ഞ ശേഷം യെഹൂദരിലും ഭക്തിയുള്ള യെഹൂദ മതാനുസാരികളിലും (religious proselytes) പലർ പൌലോസിനെയും ബർണബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ച്, ദൈവകൃപയിൽ നിലനിൽക്കുവാൻ അവരെ ഉത്സാഹിപ്പിച്ചു.
ഈ യെഹൂദ മതാനുസാരികളെയാണ് ജാതികൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
അപ്പൊ 13:44 അടുത്ത ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾക്കുവാൻ വന്നുകൂടി.
ഒരു പട്ടണത്തിലെ ആൾക്കാർ മുഴുവനെയും ഉൾക്കൊള്ളുവാൻ ഒരു സിനഗോഗിന് കഴിയുമായിരുന്നോ എന്ന് അറിയില്ല. പട്ടണത്തിലുള്ള മുഴുവൻ യെഹൂദരും യെഹൂദ മതാനുസാരികളും എന്നായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്.
അപ്പൊ 13:45 യെഹൂദർ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ട് പൌലോസ് സംസാരിക്കുന്നതിന് എതിർപ്പ് പറഞ്ഞു.
ഇവിടെ യെഹൂദർക്ക് മാത്രമാണ് എതിർപ്പ്. പുരുഷാരത്തിൽ യെഹൂദ മതാനുസാരികളായ ജാതികളും ഉണ്ടെന്നത് സ്പഷ്ടമാണല്ലോ?
അപ്പൊ 13:46 അപ്പോൾ പൌലോസും ബർണബാസും ധൈര്യം പൂണ്ട് ദൈവവചനം ആദ്യം നിങ്ങളോട് പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെ തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിക്കുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു.
ഈ വചനത്തിൽ “ദൈവവചനം ആദ്യം നിങ്ങളോട് പറയുന്നത് ആവശ്യമായിരുന്നു” എന്ന ഭാഗം യെഹൂദരുമായി മാത്രം ബന്ധമുള്ളതാണ്, കാരണം അവർ അയോഗ്യരാണെന്ന് തെളിയുമ്പോഴാണ് ദൈവവചനം ജാതികളിലേക്ക് പോകേണ്ടത്. (മത്താ 22:8)

സിനഗോഗിൽ യെഹൂദ മതം സ്വീകരിച്ച ജാതികളും, യെഹൂദരുമാണ് ഉണ്ടായിരുന്നത്. യെഹൂദർ ദൈവവചനം നിരാകരിച്ചപ്പോൾ പൌലോസും കൂട്ടരും ആരുടെ അടുത്തേയ്ക്കാണ് തിരിഞ്ഞത്? തീർച്ചയായും അവിടെയുണ്ടായിരുന്ന യെഹൂദ മതാനുസാരികളുടെ അടുത്തേയ്ക്കായിരക്കും. യെഹൂദർ പൌലോസിനെയും കൂട്ടരെയും കേൾക്കാതിരുന്നതിന് ജാതികളിൽ നിന്നും യെഹൂദ മതം സ്വീകരിച്ചവരെ ത്യജിക്കേണ്ട കാര്യമില്ലല്ലോ?

ജാതികൾ എന്ന പദം വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നിടത്തെല്ലാം ലോകത്തിലുള്ള എല്ലാ ജാതികളെയും ഉദ്ദേശിക്കുന്നില്ല എന്നതാണ് ഇവിടെ തെളിയിക്കുവാൻ ശ്രമിച്ചത്. പഴയനിയമത്തിൽ യെശയ്യാവിൻറെയും യെഹസ്ക്കേലിൻറെയും പുസ്തകങ്ങളിൽ ജാതികളോടുള്ള യഹോവയുടെ കോപത്തെ പരാമർശിക്കുന്നിടത്തെല്ലാം യിസ്രായേലിൻറെ അയൽരാജ്യങ്ങളെയും ശത്രുക്കളെയും മാത്രമാണ് പരാമർശിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. ഈ പദത്തെ സാമാന്യവൽക്കരിക്കുന്നത് തെറ്റാണെന്ന് കാണിക്കുവാനാണ് ശ്രമിച്ചത്.

തുടരും...

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment