Saturday, December 10, 2016

⑦ മരിച്ചവർ എവിടെ?

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ ഏഴാമത്തെ ലേഖനമാണ്, , , , , ,  ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.

സംഭവകഥകൾ:

  • മനുഷ്യരാശിക്ക് വേണ്ടിയുള്ള ദൈവത്തിൻറെ പദ്ധതിയുടെ പ്രതീകമാണ് ഈജിപ്തിലെ ഗ്രേറ്റ് പിരമിഡ് എന്ന് പഠിപ്പിക്കുന്ന ഒരു ക്രൈസ്തവ വിഭാഗത്തിൻറ ഒരു പ്രധാന ബോധകനെ ഞാൻ വീട്ടിൽ വിളിച്ചുവരുത്തി, പിരമിഡ് ഫറവോമാരുടെ ശവകുടീരമാണ്, അതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല എന്ന് കാണിച്ചുകൊടുത്തു. അപ്പോൾ അദ്ദേഹത്തിൻറെ ചോദ്യം: “അങ്ങനെയാണേൽ ഞങ്ങളും പെന്തക്കൊസ്തുകാരും തമ്മിൽ എന്താണ് വ്യത്യാസം?”
  • ഒരിക്കൽ ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ പുതിയനിയമത്തിൻറെ ഒരു പ്രതി എനിക്ക് തന്നു. അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാൻ ചോദിച്ചു: “ഇതിന് എന്താണ് പ്രത്യേകത?” അപ്പോൾ അയാൾ റോമ 8:15 കാണിച്ചിട്ട് അതിൽ adoption (ദത്തെടുക്കുക) എന്നതിന് പകരം adaption (അനുരൂപപ്പെടുത്തുക) എന്നാണെന്ന് കാണിച്ചുതന്നു. മൂന്നാമത്തെ അക്ഷരം “o” എന്നത് “a” ആയതാണ് അയാൾ ഉൾപ്പെടുന്ന ക്രൈസ്തവ വിഭാഗത്തിൻറെ സവിശേഷത.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായിരിക്കുവാനുള്ള ശ്രമമാണ് ക്രൈസ്തവരെ 41,000 വിഭാഗങ്ങളായി പിരിച്ചത്! ഇതൊന്നും ദൈവത്തിൽ നിന്നും ഉണ്ടായതല്ല. മനുഷ്യരുടെ ദുർബുദ്ധിയിൽ നിന്നും ഉണ്ടായതാണ്.

പ്രൊട്ടസ്റ്റൻറ് നവീകരണത്തിന് മുമ്പ് കത്തോലിക്കാ സഭ ദണ്ഡവിമോചന കച്ചവടം നടത്തിയിരുന്നു. മരിച്ച ആത്മാക്കൾ ശുദ്ധീകരണസ്ഥലം എന്നൊരു ഇടത്താവളത്തിൽ എത്തിച്ചേരുമെന്നും സഭയ്ക്ക് പണം നൽകിയാൽ അവർ സ്വർഗത്തിൽ എത്തുമെന്നും ജനങ്ങളെ ധരിപ്പിച്ച് അവരുടെ കാശ് പിടുങ്ങി.

പ്രൊട്ടസ്റ്റൻറ് നവീകരണത്തിൻറെ നായകന്മാരിൽ ഒരാളായിരുന്ന മാർട്ടിൻ ലൂഥർ ഇത്തരം കച്ചവടത്തെ എതിർത്തു, പക്ഷേ, ശുദ്ധീകരണസ്ഥലം ഉണ്ടെന്നും ഇല്ലെന്നും മാറിയും മറിച്ചും പറഞ്ഞിട്ടുണ്ട്. പിന്നീട് ഉണ്ടായ പല പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങളും ഒരു മനുഷ്യൻ മരണത്തോടെ പരിപൂർണ്ണമായും ഇല്ലാതാകുന്നു എന്ന് പഠിപ്പിച്ചുതുടങ്ങി. അവർ ഉൽ 2:7നെ കണക്കിലെ ഒരു സമവാക്യം പോലെ അവതരിപ്പിച്ചു:
ഉൽ 2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിര്‍മ്മിച്ച്, അവന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
പൊടി + ജീവശ്വാസം = ജീവനുള്ള ദേഹി.
ജീവനുള്ള ദേഹി - ജീവശ്വാസം = പൊടി.
മരിച്ചവർ പരിപൂർണ്ണമായും ഇല്ലാതായാൽ പുനരുത്ഥാനത്തിൽ അവർ എങ്ങനെ തിരിച്ചുവരും എന്ന ചോദ്യത്തിന് അവർക്ക് വ്യക്തമായ ഉത്തരമില്ല.

മരിച്ചവരുടെ നിലയെ പറ്റി വേദപുസ്തകം.


ലൂക്കോസ് 16ലെ ധനികനും ലാസരും എന്ന ആഖ്യാനം ഒരു ഉപമയാണെന്ന് ഇതിനുമുമ്പ് എഴുതിയിട്ടുണ്ട്. ശൌല്‍ രാജാവ് എന്‍ദോരിലെ മന്ത്രവാദിനിയെ കൊണ്ട് ശമുവേലിൻറെ ആത്മാവിനെ വരുത്തിയത് മരിച്ചവരുടെ തുടർന്നുള്ള നിലനിൽപിന് തെളിവാകുന്നില്ല, (1ശമു 28) കാരണം, ആ ആത്മാവ് പറഞ്ഞ കാര്യങ്ങൾ കൃത്യമായി സംഭവിച്ചില്ല.

പുനരുത്ഥാനം ഇല്ലെന്ന് വിശ്വസിക്കുന്ന സദൂക്യരുമായി ഉണ്ടായ ഒരു സംവാദത്തിൽ യേശു പറയുന്നത് ശ്രദ്ധിക്കുക:
ലൂക്കോ 20:37 മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നത്: മോശെ മുൾപടർപ്പ് ഭാഗത്ത് കർത്താവിനെ അബ്രാഹമിൻറെ ദൈവവും യിസ്ഹാക്കിൻറെ ദൈവവും യാക്കോബിൻറെ ദൈവവും എന്ന് പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.
ലൂക്കോ 20:38 ദൈവം മരിച്ചവരുടെ ദൈവം അല്ല, ജീവനുള്ളവരുടെ ദൈവമാണ്; എല്ലാവരും അവിടത്തേയ്ക്ക് ജീവിച്ചിരിക്കുന്നു.
എല്ലാവരും അവിടത്തേയ്ക്ക് ജീവിച്ചിരിക്കുന്നു” - അബ്രാഹവും, യിസ്ഹാക്കും, യാക്കോബും മാത്രമല്ല, എല്ലാവരും ദൈവത്തിന് ജീവിച്ചിരിക്കുന്നവരാണ്. അതിൽ പാപിയെന്നോ, വിശുദ്ധനെന്നോ വ്യത്യാസമില്ല.

ചിലർ ഈ വേദഭാഗത്തെ വളച്ചൊടിച്ച് ഉയിർത്തെഴുന്നേറ്റ ശേഷം ജീവിച്ചിരിക്കും എന്ന് വ്യാഖ്യാനിക്കാറുണ്ട്. അത്തരം വ്യാഖ്യാനത്തിന് ഈ വേദഭാഗത്തിൽ ഇടമില്ല, കാരണം: മോശെയോട് അബ്രാഹം, യിസ്ഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവം എന്ന് പറഞ്ഞ സമയത്ത് അവർ ജീവിച്ചിരുന്നു എന്നാണ് ഈ വചനത്തിൻറെ വിവക്ഷ.

അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു വേദഭാഗം.

1പത്രോ 3:18 ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കുവാൻ നീതിമാനായി നീതികെട്ടവർക്കും വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
1പത്രോ 3:19 ആത്മാവിൽ (ഇംഗ്ലീഷിൽ അതിൽ തന്നെ By[G1722] which[G3739] also[G2532]) അവിടന്ന് ചെന്ന്, പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു.
1പത്രോ 3:19 ആ പെട്ടകത്തില്‍ അല്‍പ ജനം, 8 പേര്‍ മാത്രം, വെള്ളത്തില്‍ കൂടി രക്ഷ പ്രാപിച്ചു.
ഈ വേദഭാഗം പാപികൾ നരകത്തിലാണ് എന്ന പ്രബലമായ പ്രബോധനത്തെ ഖണ്ഡിക്കുന്നതിനാൽ മിക്കവാറും ക്രൈസ്തവ വിഭാഗങ്ങൾ ഇതിന് വളരെ വിചിത്രമായ വ്യാഖ്യാനമാണ് നൽകുന്നത്. അവരുടെ വ്യാഖ്യാനം ഇങ്ങനെയാണ്: യേശുവിൻറെ ആത്മാവ് നീതിയുടെ പ്രസംഗകനായ നോഹയിലൂടെ (2പത്രോ 2:5) അദ്ദേഹത്തിൻറെ സമകാലീനരായ പാപികളോട് പ്രസംഗിച്ചു, പക്ഷേ, അവർ ചെവിക്കൊണ്ടില്ല, അങ്ങനെ നശിച്ചുപോയി. ഈ വ്യാഖ്യാനം ശരിയാണെങ്കിൽ:
  • വെറും 8 പേരെ മാത്രം രക്ഷിക്കുവാൻ പ്രാപ്തനായ യേശുവിനെയാണോ ദൈവം ലോകരക്ഷകനായി (1യോഹ 4:14) നിയോഗിച്ചത്?
  • തടവിലുള്ള ആത്മാക്കൾ എപ്പോഴാണ് തടവിലായത്? ഏതായാലും അവർ നോഹയുടെ കാലത്ത് തടവിൽ അല്ലായിരുന്നല്ലോ?
  • ഇത്തരം പ്രബോധനങ്ങൾ പഠിപ്പിക്കുന്ന പലരും ഭൂമിയിൽ മനുഷ്യനായി ജനിക്കുന്നതിന് മുമ്പ് യേശു നിലനിന്നിരുന്നില്ല എന്ന് വാദിക്കുന്നവരല്ലേ? അപ്പോൾ യേശു എങ്ങനെ നോഹയുടെ കാലത്ത് പ്രസംഗിക്കും?
  • ഈ വേദഭാഗത്തിൻറെ സന്ദർഭവും, “ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും” “അതിൽ തന്നെ അവിടന്ന് ചെന്ന്” എന്നീ പദസമുച്ചയങ്ങൾ തമ്മിലുള്ള ബന്ധവും ഇത്തരത്തിൽ ഒരു വ്യാഖ്യാനത്തിന് ഇടം നൽകുന്നുണ്ടോ?
വേദപുസ്തകത്തിന് അനുസാരമായി പ്രബോധനങ്ങൾ ഉണ്ടാക്കുന്നതിന് പകരം, മതത്തിൻറെ പ്രബോധനങ്ങൾക്ക് അനുസാരമായി വേദപുസ്തകത്തെ വ്യാഖ്യാനം ചെയ്യുമ്പോഴാണ് ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത്.

ക്രിസ്തുവിൽ പ്രിയരെ, ഈ സംഭവം നടന്നത് യേശു സമാധിയിലായിരുന്ന 3 ദിവസങ്ങളിലാണോ അതിന് ശേഷമാണോ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, നോഹയുടെ കാലത്ത് അവിധേയരായിരുന്നവർ ജലപ്രളയത്തിൽ നശിച്ചുവെങ്കിലും അവർ യേശുവിൻറെ കാലം വരെ തടവുകാരായിരുന്നു. ആത്മാവിൽ ഉയിർപ്പിക്കപ്പെട്ട യേശു അവരോട് പോയി പ്രസംഗിച്ചു എന്നതാണ് ഈ വചനത്തിൻറെ അർത്ഥം.

സഭകൾക്ക് അസൌകര്യകരമായ മറ്റൊരു വേദഭാഗം.

1പത്രോ 4:5 ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുവാന്‍ ഒരുങ്ങിയിരിക്കുന്നവന് അവര്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും.
1പത്രോ 4:6 ഇതിനാണ് മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവര്‍ ജഡസംബന്ധമായി മനുഷ്യരെ പോലെ വിധിക്കപ്പെടുകയും ആത്മാവ് സംബന്ധമായി ദൈവത്തിന് ഒത്തവണ്ണം ജീവിക്കുകയും ചെയ്യുവാനാണ് ഇത്.
1പത്രോ 4:6 മൂലകൃതിയിൽ ഇല്ലെന്നും, കൈയ്യെഴുത്തുപ്രതിക്ക് എന്തോ കേടുപറ്റിയതാണെന്നും, ഈ വചനത്തിൽ മരിച്ചവർ എന്നതിനാൽ പാപത്തിൽ മരിച്ചവരെയാണ് (പാപികളെയാണ്) ഉദ്ദേശിക്കുന്നതെന്നും തുടങ്ങി അനവധി അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും നിലവിലുണ്ട്.

“സുവിശേഷം അറിയിച്ചത്” എന്ന് ഭൂതകാലത്തിൽ എഴുതിയിരിക്കുന്നതിനാൽ അവർ ജീവിച്ചിരുന്നപ്പോൾ സുവിശേഷം അറിയിച്ചതിനെയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. പക്ഷേ, ഈ മരിച്ചവർ എപ്പോൾ ജീവിച്ചിരുന്നവരാണ് എന്ന് അറിയില്ലല്ലോ? ഒരുപക്ഷേ, അവർ ലോകാരംഭം മുതലുള്ള മനുഷ്യരാണെങ്കിലോ?

ഈ വചനത്തിൽ സുവിശേഷം അറിയിച്ചതിൻറെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്: അവർ വിധിക്കപ്പെട്ട്, ദൈവത്തിന് ഒത്തവണ്ണം ജീവിക്കുകയും ചെയ്യുവാൻ. (നരകത്തിൽ അയയ്ക്കപ്പെടുവാനല്ല.)

വേദപുസ്തകത്തിൽ ഉടനീളം ന്യായവിധി സാമാന്യമായ അർത്ഥത്തിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമാണ്. (അപ്പൊ 10:42; 2തിമോ 4:1). 1പത്രോ 4:5ൽ ജീവിക്കുന്നവരെയും മരിച്ചവരെയും ക്രിസ്തു വിധിക്കുവാൻ ഒരുങ്ങിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ പാപത്തിൽ മരിച്ചവരെ ഉദ്ദേശിച്ചില്ലെങ്കിൽ 1പത്രോ 4:6ൽ മാത്രം എങ്ങനെ ജീവിച്ചിരിക്കുന്നവർക്കും പാപത്തിൽ മരിച്ചവർക്കും മാത്രം വിധി എന്ന അർത്ഥമുണ്ടായി?

ക്രിസ്തുവിൽ പ്രിയരെ, ഏതെങ്കിലും മതമോ, ക്രൈസ്തവ വിഭാഗമോ എങ്ങനെ വിശ്വസിക്കുന്നു എന്നതായിരിക്കരുത് നമ്മുടെ വിശ്വസത്തിൻറെ മാനദണ്ഡം. വേദപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നത് എന്താണോ അതായിരിക്കണം മാനദണ്ഡം. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായിരിക്കുവാൻ വേദവചനങ്ങളെ വളച്ചൊടിക്കേണ്ട കാര്യമില്ല. മരിച്ചവർ എവിടെയാണ് എന്ന് നമുക്ക് അറിയാത്തതിനാൽ വേദവചനങ്ങളെ നിരാകരിക്കുന്നതിൽ അർത്ഥമില്ല.

ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നവർ 1പത്രോ 3:18-21ലെ അതേ പാപികൾ ആകണമെന്നില്ല. ജലപ്രളയത്തിന് മുമ്പുള്ള പാപികൾ വേദപുസ്തകത്തിലെ ഏറ്റവും നികൃഷ്ടരായ പാപികളായി കണക്കാക്കപ്പെടുന്നതിനാലാവാം അവരെ പ്രത്യേകം പരാമർശിക്കുവാൻ പത്രോസിനെ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചത്.

തടവുപുള്ളികൾക്ക് എന്ത് സംഭവിച്ചു?

എഫേ 4:8 അതുകൊണ്ട്, “അവിടന്ന് ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്ക് ദാനങ്ങളെ കൊടുത്തു” എന്ന് പറയുന്നു.
എഫേ 4:9 കയറി എന്നതിനാല്‍ അവിടന്ന് ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്ന് വരുന്നില്ലേ?
എഫേ 4:10 ഇറങ്ങിയവന്‍ സകലത്തെയും നിറയ്ക്കുവാന്‍ സ്വര്‍ഗാധിസ്വര്‍ഗത്തിന് മീതെ കയറിയവനും ആകുന്നു.
യേശുവിനെയാണ് ഇവിടെ പരാമർശിക്കുന്നത് എന്നതിൽ സംശയമില്ലല്ലോ? അവിടന്ന് സ്വർഗാരോഹണം ചെയ്തപ്പോൾ ബദ്ധന്മാരെ (തടവുകാരെ) പിടിച്ചുകൊണ്ടുപോയതിനെ പറ്റിയാണ് പരാമർശം എന്നതിൽ സംശയമുണ്ടോ? 1പത്രോ 3:19ൽ പരാമർശിക്കപ്പെട്ടിരിക്കുന്ന തടവിലുള്ള ആത്മാക്കളും ഇവരും തമ്മിലുള്ള വ്യത്യാസം ഉപയോഗിച്ചിരിക്കുന്ന ഭാഷയുടേത് മാത്രമാണ്. പത്രോസിൻറെ ഭാഷ (മത്താ 26:73) മലബാറുകാരുടെ മലയാളം പോലെയും, പൌലോസിൻറെ ഭാഷ കോട്ടയത്തുകാരുടെ മലയാളം പോലെയും ആയിരുന്നിരിക്കണം. അതുകൊണ്ട് അവർ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കുകൾ ഒന്നുതന്നെ ആവണമെന്നില്ല.

“ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി” എന്ന് വായിക്കുമ്പോൾ ഭൂമിയുടെ നടുവിൽ ലാവ തിളച്ചുമറിയുന്ന ഭാഗത്ത് യേശു എത്തി എന്ന തോന്നൽ ഉണ്ടാകുന്നത് പരിഭാഷയുടെ വിശേഷമാണ്. യേശു ഉയിർത്തെഴുന്നേറ്റ് വന്നപ്പോൾ അവിടത്തെ ദേഹം എവറസ്റ്റ് ഹോട്ടലിലെ പൊരിച്ച കോഴി പോലെ പൊള്ളിയിരിക്കാഞ്ഞത് അവിടന്ന് ഭൂമിയുടെ ഉള്ളിൽ ലാവ തിളയ്ക്കുന്ന ഭാഗത്തേയ്ക്ക് ഇറങ്ങിയിട്ടില്ല എന്നതിന് തെളിവല്ലേ?

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കുകൾ (μέρος, മെറോസ്, സ്ട്രോങ്സ് നിഘണ്ടുവിൽ G3313, ατώτερος, കാറ്റോടെറോസ്, G2737) പരിശോധിച്ചാൽ യേശു നിലത്തിന് (മണ്ണിന്) അടിയിലാണ് ഇറങ്ങിയത് എന്ന് കാണാം.

ഇതിനുമുമ്പ്, പാതാളം എന്ന് തെറ്റായി പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള ഹേഡീസ് (ᾅδης, സ്ട്രോങ്സ് നിഘണ്ടുവിൽ G86) എന്ന ഗ്രീക്ക് വാക്കിനെ പറ്റി എഴുതിയ ലേഖനത്തിൽ എഴുതിട്ടുള്ളത് പോലെ മരിച്ചവർ പാതാളത്തിൽ അല്ല, നിലത്തിന് (മണ്ണിന്) അടിയിൽ ആണ് എത്തുന്നത് എന്ന് നാം കണ്ടു. യേശുവും അവിടെയാണ് എത്തിയത്. (അപ്പൊ 2:27, 31 കാണുക. പാതാളത്തെ പറ്റിയുള്ള ലേഖനം വായിക്കുന്നത് നന്നായിരിക്കും.)

ചുരുക്കമായി പറഞ്ഞാൽ: യേശു മരിച്ച്, അടക്കപ്പെട്ട്, ഉയിർപ്പിക്കപ്പെട്ട്, സ്വർഗാരോഹണം ചെയ്തപ്പോൾ ലോകാരംഭം മുതൽ അന്നുവരെ മരിച്ച എല്ലാവരെയും തന്നോടുകൂടെ കൊണ്ടുപോയി. ഇതിൽ ഉൾപ്പെടാത്ത ഒരു വംശമുണ്ട്: യെഹൂദർ. (അത് എന്തുകൊണ്ടാണെന്ന് ഇതിനുമുമ്പ് എഴുതിയിട്ടുണ്ട്.)

അടുത്തതിൽ: “ജാതികൾ” ആരാണ്?

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment