Friday, November 25, 2016

④ ഭൌമികമായ കൂടാരവും, സ്വർഗീയമായ പാർപ്പിടവും.


ക്രിസ്തുവിൽ പ്രിയരെ,

ഇത് ഈ പരമ്പരയുടെ നാലാം ഭാഗമാണ്. ഇത് വായിക്കുന്നതിന് മുമ്പ് , , ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


വിസ്താരഭയം നിമിത്തം നിങ്ങൾ ശരീരത്തിൽ നിന്നും വേർപെടുമ്പോൾ എന്ന ലേഖനത്തിൽ വിട്ടുകളഞ്ഞ ഒരു വേദഭാഗത്തിൻറെ വ്യാഖ്യാനം നൽകുവാനാണ് ഈ ലേഖനം.

പഴയനിയമത്തിൻറെ അവസാനത്തെ പുസ്തകമായ മലാഖിയിൽ കർത്താവ് ന്യായവിധിക്കായി വരുന്നതിനെ പറ്റി പരാമർശിക്കുന്ന ഭാഗത്ത് കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെ പീഡിപ്പിക്കുന്നവർക്ക് വിരോധമായി യഹോവ ഒരു ശീഘ്രസാക്ഷി ആയിരിക്കും എന്ന് എഴുതപ്പെട്ടിട്ടുണ്ട്. (മലാ 3:5). (ന്യായവിധി എപ്പോഴാണെന്ന് ഉടനെ എഴുതാം)

പഴയനിയമത്തിൽ ഉടനീളം കൂലിക്കാരന് കൂലി കൊടുക്കുന്നത് താമസിപ്പിക്കരുത് എന്ന് പല തവണ പറഞ്ഞ ദൈവം (ലേവ്യ 19:13; ആവ 24:15), അവിടത്തെ പുത്രനെ വിശ്വസിക്കുക എന്ന “ദൈവത്തിന് പ്രസാദമുള്ള പ്രവൃത്തി” (യോഹ 6:29) ചെയ്യുന്ന നിങ്ങൾക്കും എനിക്കും പ്രതിഫലം താമസിപ്പിക്കുമോ?

2കൊരി 5:1-5 പഠിക്കാം.

2കൊരി 5:1 കൂടാരമായ ഞങ്ങളുടെ ഭൌമിക ഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിൻറെ ദാനമായ ഒരു കെട്ടിടം ഞങ്ങൾക്ക് സ്വർഗത്തിൽ ഉണ്ടെന്ന് അറിയുന്നു.
ഭൌമികമായ കൂടാരം നശിക്കുന്നതിനും സ്വർഗീയമായ കെട്ടിടം ലഭിക്കുന്നതിനും ഇടയിൽ 2000ത്തിൽ പരം വർഷങ്ങളുടെ ഇടവേളയുണ്ടെന്ന് ഈ വചനം സൂചിപ്പിക്കുന്നുണ്ടോ?
2കൊരി 5:2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ,
2കൊരി 5:3 സ്വർഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന് മീതെ ധരിക്കുവാൻ വാഞ്ഛിക്കുന്നു.

ഭൌമികമായ കൂടാരത്തിൻറെ മേലെ ധരിക്കേണ്ടതാണ് സ്വർഗീയമായ പാർപ്പിടം. അതായത്, ഒന്ന് നശിക്കുന്നതിനും മറ്റൊന്ന് ധരിക്കുന്നതിനും ഇടയിൽ ഇടവേളയ്ക്ക് സാദ്ധ്യതയില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം: “സ്വർഗീയമായ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദസമുച്ചയം ഇംഗ്ലീഷിൽ from[G1537] heaven[G3772] (1കൊരി 5:2) എന്നാണ് ഉള്ളത്. ഗ്രീക്ക് കൈയ്യെഴുപ്രതിയിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദസമുച്ചയം (εξ[G1537], ουρανου[G3772], എക് ഉറാനോസ്) വള്ളിപുള്ളി വ്യത്യാസമില്ലാതെ ഉപയോഗിച്ചിരിക്കുന്നിടത്തെല്ലാം “സ്വർഗത്തിൽ നിന്നുമുള്ള” എന്നാണ് അർത്ഥം. (യോഹന്നാൻറെ സ്നാനം എവിടെ നിന്നാണ്? സ്വർഗത്തിൽ നിന്നോ? ... - മത്താ 21:25; മർക്കോ 11:30, 31. ... രണ്ടാം മനുഷ്യൻ സ്വർഗത്തിൽ നിന്നും ഉള്ളവൻ - 1കൊരി 15:47. ... സ്വർഗത്തിൽ നിന്നും ഒരു ദൂതനോ ... ഗലാ 1:8).

അതായത്, സ്വർഗീയമായ ശരീരം എന്നതിനേക്കാൾ സ്വർഗത്തിൽ നിന്നുമുള്ള ശരീരം എന്നതാണ് ശരിയായ പരിഭാഷ. ശരീരം എന്ന ഈ കൂടാരം നശിച്ചുപോയാൽ സ്വർഗത്തിൽ അല്ല, സ്വർഗത്തിൽ നിന്നുമുള്ള ശരീരമാണ് നമുക്ക് ലഭിക്കേണ്ടത്. “ഹൈദ്രബാദിലെ കറാച്ചി ബേക്കറിയിൽ നിന്നുമുള്ള ബിസ്കറ്റ് തിന്നു” എന്ന് പറയുന്നതിന് നിങ്ങൾ ഹൈദ്രബാദിൽ പോയി എന്ന് അർത്ഥമില്ലല്ലോ? (ശബരിമലയിൽ പോകാതെ അവിടെനിന്നുള്ള അരവണ പായസവും, തിരുപ്പതിയിൽ പോകാതെ അവിടെനിന്നുള്ള ലഡ്ഡുവും കഴിച്ച എത്രയോ പേർ നമ്മുടെയിടയിൽ ഉണ്ട്? പേടിക്കേണ്ട, ഞാൻ ആരോടും പറയില്ല, കാരണം ഞാനും കഴിച്ചിട്ടുണ്ട്.)
2കൊരി 5:4 ഉരിയുവാനല്ല, മർത്ത്യമായത് ജീവനാൽ നീങ്ങിപ്പോകേണ്ടതിന് മീതെ ഉടുക്കുവാൻ ഇച്ഛിക്കുന്നതിനാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുവോളം ഭാരപ്പെട്ട്, ഞരങ്ങുന്നു.
മർത്ത്യമായത് നീങ്ങിപ്പോകുമ്പോൾ തന്നെയാണ് അമർത്ത്യത ആവരണം ചെയ്യേണ്ടത്. ഭാരപ്പെട്ടിരിക്കുന്നവരുടെ ഭാരത്തിന് ആശ്വാസം നൽകുവാൻ ദൈവം അവർക്ക് സ്വർഗത്തിൽ നിന്നുമുള്ള പാർപ്പിടം 2000ത്തിൽ പരം വർഷങ്ങൾക്ക് ശേഷം നൽകുമോ?
2കൊരി 5:5 അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവമാണ്.
നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവ് നമുക്ക് ലഭിക്കുവാനിരിക്കുന്ന അമർത്ത്യതയ്ക്കുള്ള അച്ചാരമാണ്. (അച്ചാരം: അഡ്വാൻസ്. മുൻകൂർ കൊടുക്കുന്ന തുക.)

നാം ഒരു വീടോ, സ്ഥലമോ വാങ്ങുവാൻ അച്ചാരം (അഡ്വാൻസ്) കൊടുത്താൽ ആ അച്ചാരത്തിന് എത്ര കാലത്തെ പ്രാബല്യമുണ്ട്? ഒരുപക്ഷേ, കർത്താവിന് ഒരു ദിവസം ആയിരം വർഷം പോലെയാണ് (2പത്രോ 3:8) എന്ന പല്ലവി ആവർത്തിക്കപ്പെട്ടേക്കാം. നമുക്കാണ് അച്ചാരം നൽകിയത്, ഒരു ദിവസം 24 മണിക്കൂർ മാത്രമുള്ള നമുക്ക്.

ഒരു വീടിൻറെയോ, സ്ഥലത്തിൻറെയോ കച്ചവടവുമായി താരതമ്യപ്പെടുത്തിയാൽ നമ്മളാണ് ഉടമസ്ഥർ, ദൈവമാണ് അച്ചാരം നൽകിയ വാങ്ങുന്നയാൾ. അച്ചാരം നൽകിയാൽ ഒരു നിശ്ചിതമായ കാലയളവിൽ കച്ചവടം നടക്കണം. നടന്നില്ലെങ്കിൽ ആ അച്ചാരത്തിനോ, ഇടപാടിനോ സാധുതയില്ല.

ഭാരപ്പെട്ട് ഞരങ്ങുന്നവർക്ക് ആശ്വാസം നൽകുന്നതിന് പകരം, അവരോട് 2000ത്തിൽ പരം വർഷങ്ങൾ കാത്തിരിക്കുവാൻ പറയുന്നതിലെ യുക്തിയും സാംഗത്യവും എന്താണാവോ?

പൊതുവെ മരണാനന്തര ജീവിതത്തെ പറ്റിയുള്ള ചർച്ചകൾ 1കൊരി 15ൻറെ അടിസ്ഥാനത്തിലാണ്. അധികമാരും 2കൊരി 5 വിശ്വാസിക്ക് ലഭിക്കുന്ന പ്രതിഫലത്തിൻറെ ഭാഗമായി പഠിപ്പിക്കുന്നത് കേട്ടിട്ടില്ല. (എനിക്ക് സഭകളിലുള്ള പരിചയം കുറവാണെന്ന് കരുതിക്കോളൂ.) ഇനി അഥവാ പഠിപ്പിച്ചാലും 2കൊരി 5:10ൽ “എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാണ്” എന്ന് എഴുതപ്പെട്ടിരിക്കുന്നതിനാൽ അവർ പൌലോസ് ഇത്രയും നേരം ഉടനെ ലഭിക്കേണ്ട കാര്യങ്ങളെ പറ്റി പറഞ്ഞതെല്ലാം അനന്തമായ ഭാവിയിൽ എപ്പോഴോ നടക്കേണ്ടതാണ് എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നു.

തുടർന്നുവരുന്ന ലേഖനങ്ങളിൽ ന്യായവിധി ആർക്കാണ് ബാധകമായിരുന്നത് എന്നും, അത് എപ്പോഴാണ് നടക്കേണ്ടിയിരുന്നത് എന്നും കാണും.


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment