Friday, November 25, 2016

⑤ ന്യായവിധിയും ഉയിർപ്പും ആർക്കാണ്?

ക്രിസ്തുവിൽ പ്രിയരേ,


ഇത് ഈ പരമ്പരയുടെ അഞ്ചാം ഭാഗമാണ്. ഇത് വായിക്കുന്നതിന് മുമ്പ് , , , ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


ദൈവത്തിൻറെ മനുഷ്യനുമായുള്ള ഇടപെടലിലെ ചില കാര്യങ്ങൾ നമ്മുടെ ഗ്രഹണശക്തിക്ക് അതീതമാണെന്ന് തോന്നിപ്പോകും. ഒരു ഉദാഹരണം ലേവി ഗോത്രമാണ്. അവർക്കാണ് സമാഗമകൂടാരത്തിലെയും ദേവാലയത്തിലെയും ശുശ്രൂഷയുടെ വിശേഷാവകാശം ലഭിച്ചത്. അവർക്കാണ് പൌരോഹിത്യം, പാപപരിഹാരത്തിനുള്ള അധികാരം, ദശാംശം, നേർച്ചകൾ എന്നിവയെല്ലാം അനുവദിക്കപ്പെട്ടത്. അവരുടെ അടിവസ്ത്രങ്ങൾ (പുറ 28:42) മുതൽ ഉടുപ്പിൻറെ ചരട് (പുറ 28:28) വരെ എങ്ങനെ തയ്യാറാക്കണം എന്ന് വിവരിക്കുവാൻ പുറപ്പാട് പുസ്തകം പകുതി  ഉപയോഗിച്ചു. അവരെ പൌരോഹിത്യത്തിൽ അവരോധിക്കുന്നതിനെ പറ്റി വിവരിക്കുവാൻ ലേവ്യപുസ്തകം ഉപയോഗിച്ചു. അവരുടെ വിശേഷ അവകാശങ്ങളെ പറ്റി സംഖ്യാപുസ്തകം, ആവർത്തനപുസ്തകം എന്നിവയിൽ വേണ്ടത്ര പരാമർശങ്ങളുണ്ട്. (പൌരോഹിത്യം ഇത്രയധികം ആകർഷണീയമായതിനാൽ അച്ചന്മാരും, പാസ്റ്റർമാരും തങ്ങൾ ആ പദവി അലങ്കരിക്കുന്നവരാണെന്ന് അവകാശപ്പെടുന്നു.)

പക്ഷേ, യഹോവ ഒരു വ്യവസ്ഥ വെച്ചു: ലേവ്യർക്ക് ഇതര ഗോത്രങ്ങളെ പോലെ സ്വന്തം ഭൂസ്വത്ത് ഉണ്ടായിരിക്കരുത് (ആവ 10:9). എല്ലാ ഗോത്രങ്ങളിലെയും നഗരങ്ങളിൽ അവർക്ക് കിടപ്പാടം ലഭിക്കും. അവർക്ക് ഒരുമിച്ച് ഒരിടത്ത് താമസിക്കുവാൻ കഴിയില്ല. അവർ വിധവകളെയും, അനാഥരെയും പരദേശികളെയും പോലെ മറ്റുള്ളവരുടെ ഔദാര്യത്തിൽ കഴിയണം.(ആവ 14:29)

എന്തുകൊണ്ട് ഇങ്ങനെയൊരു വ്യവസ്ഥ ഉണ്ടായി എന്ന് അറിയാമോ? യാക്കോബിൻറെ ഒരേയൊരു മകളായ ദീനയെ ഹമോരിൻറെ മകനായ ശെഖേം ബലാൽസംഗം ചെയ്തതിന് (ഉൽ 34) യുദ്ധനീതിക്ക് നിരക്കാത്തവിധം പ്രതികാരം ചെയ്തതിന് യാക്കോബ് നൽകിയ ശാപത്തിൻറെ നിറവേറൽ ആയിരുന്നു ലേവി ഗോത്രത്തിന് ലഭിച്ച പൌരോഹിത്യവും അതിൻറെ ഭാഗമായി ഭൂസ്വത്ത് ലഭിക്കില്ല എന്ന വ്യവസ്ഥയും:
ഉൽ 49:5 ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിൻറെ ആയുധങ്ങൾ.
ഉൽ 49:7 അവരുടെ ഉഗ്രകോപവും കഠിന ക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ പകയ്ക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
ലേവിക്ക് ഭൂസ്വത്ത് കൊടുത്തില്ല (ആവ 10:9). ശിമെയോന് യെഹൂദാ ഗോത്രത്തിൻറെ ഭൂസ്വത്തിന് ഉള്ളിൽ ഓഹരി കൊടുത്തു (യോശു 19:1). കാലക്രമത്തിൽ ആ ഗോത്രം പ്രായേണ ഇല്ലാതായി. അങ്ങനെ, രണ്ട് ഗോത്രങ്ങളും ചിതറിപ്പോയി. (മോശെയുടെ അവസാനത്തെ ആശീർവാദത്തിൽ ശിമെയോനെ ആശീർവാദിച്ചില്ല എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ? - ആവ. 33.)

നാം മഹനീയമെന്നോ, അനുഗ്രഹമെന്നോ കരുതുന്ന കാര്യങ്ങൾ അങ്ങനെയായിരിക്കണമെന്നില്ല. യിസ്രായേലിനെ പറ്റി തെരഞ്ഞെടുക്കപ്പെട്ട ജനം, യഹോവയുടെ കണ്ണിലെ കൃഷ്ണമണി അങ്ങനെ വിശേഷണങ്ങൾ അനവധിയുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ അവർ വിശിഷ്ട ജനങ്ങളാണോ?

ജാതികളും യിസ്രായേല്യരുമായുള്ള വ്യത്യാസം.

ജാതികളുടെ അവസ്ഥ എന്തായിരുന്നു?

എഫേ 2:12 ആകയാൽ നിങ്ങൾ മുമ്പ് പ്രകൃതിയാൽ ജാതികൾ ആയിരുന്നു; ജഡത്തിൽ കൈയാലുള്ള പരിച്ഛേദന ഏറ്റ് പരിച്ഛേദനക്കാർ എന്ന് പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്ന് വിളിക്കപ്പെട്ടിരുന്നു;
എഫേ 2:13 ആ കാലത്ത് നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൌരന്മാരോട് സംബന്ധമില്ലാത്തവരും വാഗ്ദാനത്തിൻറെ നിയമങ്ങൾക്ക് അന്യരും പ്രത്യാശ ഇല്ലാത്തവരും ലോകത്തിൽ ദൈവം ഇല്ലാത്തവരും ആയിരുന്നു എന്ന് ഓർത്തുകൊള്ളുവിൻ.
ജാതികളിൽ നിന്നും ബെയോരിൻറെ മകൻ ബിലെയാം ഒഴികെ ആരും യഹോവയുടെ പ്രവാചകരായിരുന്നില്ല (സംഖ്യ 22 മുതൽ 24 വരെ). യോനയും, നഹൂമും, ഓബദ്യാവും ഒഴികെ വേറെ ഒരു പ്രവാചകനും ജാതികളുടെ അടുത്തേയ്ക്ക് അയയ്ക്കപ്പെട്ടിട്ടുമില്ല. യഹോവ അവർക്ക് വേണ്ടി യുദ്ധം ചെയ്യുകയോ, ആകാശത്ത് നിന്നും ആഹാരം വീഴ്ത്തുകയോ ചെയ്തിട്ടില്ല.

യെഹൂദരുടെ അവസ്ഥ.

റോമ 3:1 ... യെഹൂദന് എന്താണ് സവിശേഷത? അല്ലെങ്കിൽ പരിച്ഛേദനയാൽ എന്താണ് പ്രയോജനം?
റോമ 3:2 സകല വിധത്തിലും വളരെയുണ്ട്; ഒന്നാമതായി, ദൈവത്തിൻറെ അരുളപ്പാടുകൾ അവരുടെ പക്കലാണ് സമർപ്പിച്ചിരിക്കുന്നത്.
റോമ 9:4 അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദാനങ്ങളും അവർക്കുള്ളവ;
റോമ 9:5 പിതാക്കന്മാരും അവർക്കുള്ളവർ; ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ് ഉത്ഭവിച്ചത്; ...
കടൽ പിളർത്തി, മരുഭൂമിയിലെ പാറയിൽ നിന്നും കുടിനീരുണ്ടക്കി, ആകാശത്ത് നിന്നും ദൂതന്മാരുടെ ഭക്ഷണമായ മന്നയും, കടലിൽ നിന്നും ഔഷധഗുണമുള്ള കാടപക്ഷികളേയും കൊടുത്തു. അവരുടെ ശത്രുക്കളെ തുരത്തിയോടിച്ച് അവരുടെ ദേശങ്ങൾ നൽകി. പട്ടിക ഇനിയുമുണ്ട്. എന്നിട്ട്, തിന്ന ചോറിന് നന്ദിയില്ലാത്ത അവറ്റകൾ കാട്ടിക്കൂട്ടിയ തോന്ന്യാസത്തിൻറെ ചരിത്രമാണ് പഴയനിയമത്തിൻറെ മുക്കാലും.

ഇത്രയുമൊക്കെ ലഭിച്ച യെഹൂദരെയും പ്രായോഗികമായി ഒന്നും ലഭിക്കാത്ത ജാതികളെയും ദൈവം ഒരേ ത്രാസിൽ തൂക്കുമോ? ഇല്ലെന്നാണ് യേശു പറയുന്നത്:
ലൂക്കോ 12:48 ... വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.

ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല!


മുകളിൽ നിരത്തിയിട്ടുള്ള അനുഗ്രഹങ്ങളുടെയും മറുവശം എന്താണെന്നാൽ: ന്യായപ്രമാണം ലഭിച്ചവരുടെ പാപങ്ങൾ കണക്കിടപ്പെടും.
റോമ 4:15 ന്യായപ്രമാണം കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല.
(വണ്ടി വലത് വശത്തിലൂടെയോ, ഇടത് വശത്തിലൂടെയോ ഓടിക്കണം എന്ന് നിയമം ഇല്ലാത്തിടത്ത് വണ്ടി ഏത് വശത്തിലൂടെ ഓടിച്ചാലും പിടിക്കപ്പെടില്ല.)
മോശെയ്ക്ക് മുമ്പ് ന്യായപ്രമാണം ഇല്ലായിരുന്നല്ലോ? അപ്പോൾ ആദാം മുതൽ മോശെ വരെയുള്ളവരുടെ പാപങ്ങളോ?
റോമ 5:13 പാപം ന്യായപ്രമാണം വരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
അതായത്, ആദാമും ഹവ്വായും പാപം ചെയ്ത് മനുഷ്യരാശിയെ മുഴുവൻ പെരുവഴിയിലാക്കിയത് തുടങ്ങി മോശെ ഒരു ഈജിപ്തുകാരനെ കൊന്നത് വരെയുള്ള പാപങ്ങൾ കണക്കിടപ്പെടുന്നില്ല. (മത്താ 23:35ൽ ഹാബേലിനെ പറ്റി പരാമർശിച്ചിരിക്കുന്നതിന് മറ്റൊരു കാരണമുണ്ട്. അത് പിന്നീട് പറയാം).

ന്യായപ്രമാണം യേശുവിൻറെ കൂടെ ക്രൂശിൽ തറയ്ക്കപ്പെട്ടു. ഒന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ (കി.പി.70-73) അതിൻറെ ആചരണം ഇല്ലാതായി. ഇപ്പോൾ ന്യായപ്രമാണം നിലനിൽക്കുന്നു എന്ന് അവകാശപ്പെടുന്നവർ ആത്മവഞ്ചകരാണ്. ഇതിനെ പറ്റി മുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

“ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല” എന്ന യുക്തിയനുസരിച്ച്, ഇപ്പോൾ ന്യായപ്രമാണം നിലനിൽക്കാത്തതിനാൽ പാപങ്ങൾ കണക്കാക്കപ്പെടുന്നില്ല. (ഇത് കേട്ടാൽ ഉടനെ “അങ്ങനെയാണേൽ, എന്തു പാപവും ചെയ്യാമോ?” എന്ന ചോദ്യം മനസ്സിൽ ഉയരുന്നെങ്കിൽ അത് നിങ്ങളിൽ ഉള്ള മ്ലേച്ഛതയുടെ ഭാഗമാണ്.)

ഒരു നിമിഷം ആലോചിച്ചുനോക്കുക: യിസ്രായേൽ എന്ന ഒരു ചെറിയ രാജ്യത്തിന് നൽകപ്പെട്ട ന്യായപ്രമാണത്തിൻറെ അടിസ്ഥാനത്തിൽ അങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ലാത്തവരുടെ പാപങ്ങൾ കണക്കാക്കുമോ? യിസ്രായേലിന് ന്യായപ്രമാണം നൽകിയ അതേ കാലത്ത് ജപ്പാനിലോ, അമേരിക്കൻ ഭൂഖണ്ഡത്തിലോ, ആഫ്രിക്കയിലോ, ഇന്ത്യയിലോ കോടിക്കണക്കിന് മനുഷ്യർ ഉണ്ടായിരുന്നിരിക്കില്ലേ? അവരെ അവർക്ക് നൽകപ്പെടാത്ത നിയമത്താൽ വിധിക്കുമോ?

പുനരുത്ഥാനത്തെയും ന്യായവിധിയെയും പറ്റി ദാനീയേൽ.

ദാനീ 12:1 ആ കാലത്ത് നിൻറെ സ്വജാതിക്കാർക്കും തുണനിൽക്കുന്ന മഹാ പ്രഭുവായ മീഖായേൽ എഴുനേൽക്കും; ഒരു ജാതി ഉണ്ടായത് മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്ന് നിൻറെ ജനം - പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന എല്ലാവരും - രക്ഷ പ്രാപിക്കും.
ദാനീ 12:2 നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.
ദാനീ 12:3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിൻറെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നും എന്നേയ്ക്കും പ്രകാശിക്കും.
ദാനീ 12:4 നീയോ ദാനീയേലേ, അന്ത്യകാലം വരെ ഈ വചനങ്ങളെ അടച്ച്, പുസ്തകത്തിന് മുദ്രയിടുക; പലരും അതിനെ പരിശോധിക്കുകയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.
ഇവിടെ പുനരുത്ഥാനം, ന്യായവിധി എന്നീ വാക്കുകൾ ഇല്ല എന്നതൊഴികെ, ഇവിടെ നടക്കുന്ന സംഭവങ്ങൾ പുനരുത്ഥാനത്തെയും, ന്യായവിധിയെയും സൂചിപ്പിക്കുന്നവയാണ്.

“നിൻറെ സ്വജാതി”, “നിൻറെ ജനം” എന്നീ പരാമർശങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്ന ദാനീയേലിൻറെ ജനമായ യിസ്രായേലിനെ പറ്റിയാണ്. അതായത്, ഈ വചനങ്ങളിലെ പരാമർശം യിസ്രായേല്യരുടെ പുനരുത്ഥാനത്തെ പറ്റിയും അവർക്കുള്ള ന്യായവിധിയെ പറ്റിയുമാണെന്ന് വ്യക്തം. യേശുവിനെ വിശ്വസിക്കുന്ന ക്രൈസ്തവർ ദൈവത്തിൻറെ യിസ്രായേൽ (ഗലാ 6:16) ആയിരിക്കാം, പക്ഷേ, അവരെ ദാനീയേലിൻറെ സ്വജനം എന്ന് ഗണിക്കുവാൻ കഴിയില്ല.

തുടർന്നുവരുന്ന വചനങ്ങളിൽ ഈ പുനരുത്ഥാനവും ന്യായവിധിയും നടക്കേണ്ട കാലം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്:
ദാനീ 12:7 ... അവർ വിശുദ്ധ ജനത്തിൻറെ ബലത്തെ തകർത്തുകളഞ്ഞ ശേഷം ഈ കാര്യങ്ങൾ എല്ലാം നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നത് ഞാൻ കേട്ടു.
“വിശുദ്ധ ജനം” യിസ്രായേലാണ് (ആവ 7:6; 14:2; 14:21; 26:19; 28:9; യെശ 62:12; ദാനീ 8:24). അവരുടെ ബലം തകർത്തുകളയപ്പെട്ടത് കി.പി.70ൽ. ഇതിന് മുമ്പ് പല തവണ എഴുതിയിട്ടുള്ളത് പോലെ ആ കാലത്തിന് ശേഷം യഥാർത്ഥ യിസ്രായേല്യർ വിരളമാണ്. അതായത്, അവർക്ക് ന്യായവിധി നടക്കണമെങ്കിൽ അവർ നശിപ്പിക്കപ്പെട്ട കാലത്തിനോടടുത്ത് നടക്കണമായിരുന്നു.

പുനരുത്ഥാനത്തെ പറ്റി പൌലോസ്.


[തുടർന്നുവരുന്ന ഖണ്ഡികകളിൽ അവതരിപ്പിച്ചിരിക്കുന്ന വാദമുഖം പരിപൂർണ്ണമായും എൻറെ മാത്രം കണ്ടുപിടുത്തം അല്ല. ജോൺ ഗിൽ (John Gill), മാർവിൻ വിൻസൻറ് (Marvin Vincent) തുടങ്ങിയ വേദ വ്യഖ്യാതാക്കളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ]

1കൊരി 15നെ പറ്റി ഇംഗ്ലീഷിൽ പുനരുത്ഥാനത്തിൻറെ അദ്ധ്യായം (the Resurrection Chapter) എന്നാണ് പറയാറ്. ഈ അദ്ധ്യായത്തെ തലനാരിഴ കീറി പരിശോധിക്കാത്തവരില്ല. അവരിൽ അധികം പേരും കാണാതിരുന്ന ചില കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
1കൊരി 15:22 ആദാമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
1കൊരി 15:23 ഓരോരുത്തരും അവനവൻറെ നിരയിലാണ്; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവിടത്തെ വരവിൽ;
1Co 15:23 But every man in his own order[G5001]: Christ the firstfruits; afterward they that are Christ's at his coming.
“ഓരോരുത്തരും അവനവൻറെ നിരയിലാണ്” (order) എന്ന പദസമുച്ചയം ശ്രദ്ധിക്കുക. ചിലരുടെ വ്യാഖ്യാനം ഇങ്ങനെയാണ്: വിശുദ്ധന്മാരായ 144,000 പേർ (വെളി 7:4) മുൻനിരയിൽ, അതിന് പിന്നിൽ മഹാപുരുഷാരം (വെളി 7:9), ഏറ്റവും പുറകിൽ പാപികൾ. ഇവർ എങ്ങനെ ഈ നിഗമനത്തിൽ എത്തിച്ചേർന്നു എന്ന് എന്നോട് ചോദിക്കരുത്.

ഇവിടെ “നിരയിൽ” (order) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക്: τάγμα (ടാഗ്മാ, സ്ട്രോങ്സ് നിഘണ്ടുവിൽ G5001) പുതിയനിയമത്തിൽ വേറെ എവിടെയും ഉപയോഗിച്ചിട്ടില്ല. പഴയനിയമത്തിൻറെ ഗ്രീക്ക് പതിപ്പായ സെപ്റ്റ്വജിൻറിൽ (Septuagint) ഈ വാക്ക് ഏറ്റവുമധികം തവണ ഉപയോഗിച്ചിരിക്കുന്നത് സംഖ്യാപുസ്തകത്തിലാണ് (സംഖ്യ 2:2, 3, 10, 18, 25, 31, 34; 10:14, 18, 22, 25).

സംഖ്യാപുസ്തകം 2ൽ സമാഗമകൂടാരത്തിന് ചുറ്റും യിസ്രായേലിൻറെ 12 ഗോത്രങ്ങളുടെ വിന്യാസത്തിനെ പറ്റിയുള്ള വിവരണം ഇങ്ങനെ തുടങ്ങുന്നു (ഇംഗ്ലീഷിലുള്ള വചനങ്ങൾ Apostolic Bible Polyglotൽ നിന്നും):
Num 2:10 The order[G5001] of the camp of Reuben towards the south,…
സംഖ്യ 2:10 രൂബേൻ പാളയത്തിൻറെ കൊടിക്കീഴിൽ ഉള്ളവർ ഗണം, ഗണമായി തെക്ക് ഭാഗത്ത് പാളയമിറങ്ങേണം;
Num 2:18 The order[G5001] of the camp of Ephraim towards the west,…
സംഖ്യ 2:18 എഫ്രയീം പാളയത്തിൻറെ കൊടിക്കീഴിൽ ഉള്ളവർ ഗണം, ഗണമായി പടിഞ്ഞാറ് ഭാഗത്ത് പാളയമിറങ്ങേണം;...
Num 2:25 The order[G5001] of the camp of Dan towards the north…
സംഖ്യ 2:25 ദാൻ പാളയത്തിൻറെ കൊടിക്കീഴിൽ ഉള്ളവർ ഗണം, ഗണമായി വടക്ക് ഭാഗത്ത് പാളയമിറങ്ങേണം;...
ഒരു ഗോത്രത്തിൻറെ കൊടിക്കീഴിലുള്ള വ്യൂഹത്തിനെ സൂചിപ്പിക്കുവാനാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇത് സൈനിക വ്യൂഹങ്ങളെ സൂചിപ്പിക്കുന്ന വാക്കാണ്. യിസ്രായേലിൻറെ സൈന്യത്തെ സൂചിപ്പിക്കുവാനല്ലാതെ ഈ വാക്ക് അപൂർവമായേ ഉപയോഗപ്പെടുത്തിയിട്ടുള്ളു. (ബാക്കിയുള്ള ഉപയോഗം സൈന്യത്തലവന്മാർ എന്ന അർത്ഥിലാണെന്ന് തോന്നുന്നു.)

അതായത്, 1കൊരി 15:23ൽ “ഓരോരുത്തരും അവനവൻറെ നിരയിലാണ്” എന്ന് എഴുതപ്പെട്ടിരിക്കുന്നത് യിസ്രായേലിൻറെ ഗോത്രങ്ങളെ പറ്റിയാണ്, അല്ലാതെ, ബീവറേജസ് കോർപ്പറേഷൻറെ മുന്നിൽ ആൾക്കാർ നിരനിരയായി നിൽക്കുന്നത് പോലെ നിൽക്കുമെന്നല്ല.

“...ക്രിസ്തുവിനുള്ളവർ (they that are Christ's) അവിടത്തെ വരവിൽ...”


വേദപുസ്തകത്തിൽ എന്തെങ്കിലും നല്ലതോ, അനുഗ്രഹമോ, ആശീർവാദമോ ഉള്ള ഭാഗം കണ്ടാൽ നമ്മളെല്ലാം ക്രിസ്തുവിൻറെ സ്വന്തം ആൾക്കാരാണ്. അതുകൊണ്ട്, ഈ വചനവും (1കൊരി 15:23) നമ്മൾ അങ്ങ് കൈയ്യേറി. ഏതെങ്കിലും കുറ്റപ്പെടുത്തുന്ന അല്ലെങ്കിൽ ശാപത്തിൻറെ വചനം വന്നാൽ അതും നമ്മളുമായി പുലബന്ധം പോലുമില്ല. ഒരു ഉദാഹരണം:
യോഹ 1:11 അവിടന്ന് സ്വന്തത്തിലേക്ക് വന്നു; സ്വന്തമായവരോ അവിടത്തെ കൈക്കൊണ്ടില്ല.
യേശുവിനെ കൈക്കൊള്ളാതിരുന്നവരുടെ കാര്യം വരുമ്പോൾ നമുക്ക് ആ വചനത്തിൻറെ ഉടമസ്ഥാവകാശം വേണ്ട. അപ്പോൾ നമുക്ക് മനസ്സിലാകും അത് നമ്മളെ പറ്റിയല്ല, യെഹൂദരെ പറ്റിയാണെന്ന്.

1കൊരി 15:23ൽ “ക്രിസ്തുവിനുള്ളവർ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദസമുച്ചയത്തിന് (του χριστου) “ക്രിസ്തുവിനെ വിശ്വസിക്കുന്നവർ” എന്ന അർത്ഥം ഉണ്ടാക്കിയെടുക്കുവാൻ വളരെയധികം വ്യാഖ്യാന കസർത്ത് നടത്തേണ്ടിവരും.

“അവനവൻറെ നിരയിലാണ്” “ക്രിസ്തുവിനുള്ളവർ” എന്നീ രണ്ട് പദസമുച്ചയങ്ങളും കൂട്ടിവായിക്കുമ്പോൾ ഈ വചനം യിസ്രായേല്യരെ (യെഹൂദരെയും യെഹൂദ മതാവലംബികളെയും) പറ്റിയാണ് എന്നത് വ്യക്തമാകുന്നു.

ലോകത്തിൻറെ ന്യായവിധിയെ പറ്റി പരാമർശിക്കുന്ന വചനങ്ങൾ ഇല്ലേ? എന്ന ചോദ്യം ഉയരാം. അത്തരം ചോദ്യങ്ങൾക്കുള്ള മറുപടി അടുത്ത ലേഖനത്തിൽ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment