Tuesday, December 13, 2016

⑩ റോമർ ഒന്ന് സ്വവർഗപ്രേമികൾ, ജാതികൾ, അവിശ്വാസികൾ എന്നിവരെ പറ്റിയല്ല.

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ പത്താമത്തെ ലേഖനമാണ്,   ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.



യേശുവിനെയോ, ദൈവത്തെയോ അറിയുവാൻ അവസരം ലഭിക്കാത്തവർക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരമായി പലരും ദുരുപയോഗം ചെയ്യുന്ന വേദഭാഗങ്ങളിൽ ഒന്നാണ് റോമ 1:19, 20.
റോമ 1:19 ദൈവത്തെ കുറിച്ച് അറിയാവുന്നത് അവർക്ക് വെളിവായിരിക്കുന്നു;
റോമ 1:20 ദൈവം അവർക്ക് വെളിവാക്കിയല്ലോ. അവിടത്തെ നിത്യശക്തിയും ദിവ്യത്വവുമായി അവിടത്തെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവിടത്തെ പ്രവൃത്തികളാൽ (by the things that are made - KJV) ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്ക് പ്രതിവാദം (ഒഴികഴിവ്) ഇല്ലാതിരിക്കുവാൻ തന്നേ.
ദൈവം സൃഷ്ടിച്ച വസ്തുക്കളിൽ നിന്നും ദൈവത്തിൻറെ നിത്യശക്തിയും ദിവ്യത്വവും എല്ലാവർക്കും പ്രകടമായിരിക്കുന്നു എന്നാണ് ഈ വചനം ദുരുപയോഗം ചെയ്യുന്നവർ ഉദ്ദേശിക്കുന്നത്. എനിക്ക് ഈ വചനം ചൂണ്ടിക്കാണിച്ചുതന്ന പാസ്റ്ററിനോട് അദ്ദേഹത്തിൻറെ വീടിൻറെ മുന്നിലുള്ള മാവിൻറെ ചുവട്ടിൽ വെള്ളം ഒഴിച്ചാൽ അത് ഇലകളിൽ എത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ ഉത്തരം ബബ്ബബ്ബബ്ബ! പത്താം ക്ലാസും, പി.ഡി.സിയും പാസ്സായി, തിയോളജി കോളേജിൽ പഠിക്കുവാൻ പോയ പാസ്റ്ററിന് ഓസ്മോസിസ് (വൃതിവ്യാപനം) എന്താണെന്നറിയില്ല, എന്നിട്ടാണ് അദ്ദേഹത്തിന് സ്കൂളിൻറെ പടിപോലും കണ്ടിട്ടില്ലാത്ത ഇരുളരെയും, കാടരെയും, കുറുമ്പമ്മാരെയും ഈ വചനം ഉപയോഗിച്ച് വിധിക്കേണ്ടത്!

റോമർ ഒന്നാം അദ്ധ്യായത്തിൻറെ പരിപൂർണമായ പഠനം ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നില്ല.
  • ഈ അദ്ധ്യായത്തെ പറ്റിയുള്ള പൊതുവായ ധാരണകൾ തെറ്റാണെന്ന് തെളിയിക്കുവാൻ മതിയായ സൂചനകൾ നൽകുക എന്നതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശ്യം.
  • എന്നെക്കാൾ സമർത്ഥരായ നിങ്ങൾ ഞാൻ കണ്ടതിലധികം കണ്ണികൾ കണ്ടെത്തും എന്ന ഉറപ്പിലാണ് എനിക്ക് അറിയാവുന്നത് എഴുതുന്നത്.

ഈ വേദഭാഗം യെഹൂദരെയും യവനരെയും പറ്റിയുള്ള ചർച്ചയുടെ ഭാഗമാണ്.

റോമ 1:15 അങ്ങനെ റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാന്‍ എന്നാലാവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു.
റോമ 1:16 സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജ ഇല്ല; വിശ്വസിക്കുന്ന ആര്‍ക്കും ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നു. [ആദ്യം എന്ന വാക്ക് എല്ലാ കൈയ്യെഴുത്തുപ്രതികളിലും ഇല്ല.]
ഗ്രീക്കുകാർ (യവനർ) എന്ന് വായിച്ചാലുടനെ ഗ്രീസ് ദേശത്തിൽ നിന്നും വന്നവർ എന്നോ, ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ എന്നോ ധരിക്കുവാൻ വഴിയുണ്ട്. റോമാ സാമ്രാജ്യത്തിൻറെ ഔദ്യോഗിക ഭാഷ ലത്തീൻ ആയിരുന്നെങ്കിലും, പൊതുഭാഷ കൊയ്നെ ഗ്രീക്ക് ആയിരുന്നു. (അലക്സാണ്ടർ ചക്രവർത്തിയുടെ കാലം മുതൽ പൂർവ യൂറോപ്പിലും പശ്ചിമേഷ്യയിലും കൊയ്നെ ഗ്രീക്ക് ഭാഷയ്ക്ക് പ്രചുരപ്രചാരം സിദ്ധിച്ചു.)

ഈ പരമ്പരയിൽ വിശദീകരിച്ചിട്ടുള്ളത്  പോലെ, യവനർ (ഗ്രീക്കുകാർ) എന്നത് ഇവിടെ പരാമർശിക്കപ്പെടുന്നവരുടെ ഭാഷയെയോ, ദേശീയതയെയോ സൂചിപ്പിക്കുന്നതല്ല. അവർ യെഹൂദ മതം സ്വീകരിച്ചവരായിരുന്നു. പല പരിഭാഷകരും പണ്ഡിതന്മാരും യവനർ (ഗ്രീക്കുകാർ) എന്നത് യെഹൂദരല്ലാത്ത ഇതര മതവിശ്വാസികളെ സൂചിപ്പിക്കുവാനാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. അത് സത്യമല്ല. ഇവർ യെഹൂദ മതം സ്വീകരിച്ചവരാണ്.

പൌലോസിന് റോമിലുള്ള വിശ്വാസികളുടെ ഇടയിൽ സുവിശേഷം പ്രസംഗിക്കുവാനുള്ള താൽപര്യത്തിന് കാരണം റോമ 1:18ൽ ഉണ്ട്:
റോമ 1:18 അനീതിയാല്‍ സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല ഭക്തിഹീനതയ്ക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വര്‍ഗത്തില്‍ നിന്നും വെളിപ്പെടുന്നു.
ആരാണ് സത്യത്തെ തടുക്കുന്നത്? ജാതികളോ? അല്ലേയല്ല! അപ്പൊസ്തല നടപടി പുസ്തകത്തിൽ ഉടനീളം യെഹൂദർ സത്യത്തിൻറെ (സുവിശേഷത്തിൻറെ) പ്രചരണത്തെ തടയുവാൻ ശ്രമിക്കുന്നതിൻറെ വിവരണമുണ്ട്.
1തെസ്സ 2:14 യെഹൂദർ കർത്താവായ യേശുവിനെയും സ്വന്ത പ്രവാചകരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യർക്കും വിരോധികളും
1തെസ്സ 2:15 ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങള്‍ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെ മേല്‍ മുഴുത്തുവന്നിരിക്കുന്നു.
ഈ 1തെസ്സ 2:14-15, റോമ 1:18 എന്നീ വചനങ്ങൾ താരതമ്യം ചെയ്ത് നോക്കുക. 1തെസ്സ 2:14-15 യെഹൂദരെ പറ്റിയാണെങ്കിൽ റോമ 1:18ഉം യെഹൂദരെ പറ്റിയാണ്.

ഈ റോമർ 1നെ യെഹൂദരുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു കണ്ണികൂടി ഇവിടെ അവതരിപ്പിക്കുന്നു:
റോമ 1:22 ജ്ഞാനികൾ എന്ന് പറഞ്ഞ് അവർ മൂഢരായിപ്പോയി;
ഈ വചനം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്, താഴെ കൊടുത്തിരിക്കുന്ന വചനവുമായിട്ടാണ്:
യിരെ 8:8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട് എന്ന് നിങ്ങൾ പറയുന്നത് എങ്ങനെ?...
(1കൊരി 1:22ൽ യവനർ ജ്ഞാനം അന്വേഷിക്കുന്നു എന്നല്ലാതെ അവർ സ്വയം ജ്ഞാനികൾ എന്ന് അവകാശപ്പെട്ടതായി എഴുതപ്പെട്ടിട്ടില്ല.)

ഈ അദ്ധ്യായത്തിലെ ഓരോ പരാമർശവും ഒന്നാം നൂറ്റാണ്ടിലെ യെഹൂദ മതവിശ്വാസികളെ പറ്റിയാണെന്ന് തെളിയിക്കുവാൻ കഴിയും, പക്ഷേ, അത്രയധികം വിശദമായി എഴുതിയാൽ ഒരു വലിയ പുസ്തകം തന്നെ വേണ്ടിവരും. ഈ അദ്ധ്യായത്തിൻറെ അവസാനത്തിലുള്ള രണ്ട് വചനങ്ങൾ മാത്രം അവതരിപ്പിക്കുന്നു. പൌലോസ് തിമൊഥെയൊസിനോട് “അന്ത്യകാലത്ത്” വരേണ്ട ചില തരം മനുഷ്യരെ വിട്ടൊഴിയുവാൻ ആവശ്യപ്പെടുന്നുണ്ട്. (2തിമോ 3:1, 5). അങ്ങനെയുള്ള മനുഷ്യരുടെ ലക്ഷണങ്ങളെ പറ്റിയുള്ള വിവരണം വായിക്കുക. (ഈ വിവരണത്തിൻറെ ഇടയിലുള്ള സ്ട്രോങ്സ് നിഘണ്ടുവിലെ സംഖ്യകൾ പ്രത്യേകം ശ്രദ്ധിക്കുക.)

2തിമോ 3:2 മനുഷ്യർ സ്വസ്നേഹികളും വമ്പ് പറയുന്നവരും[G213] അഹങ്കാരികളും[G5244] ദൂഷകന്മാരും മാതാപിതാക്കളെ[G1118] അനുസരിക്കാത്തവരും[G545] നന്ദികെട്ടവരും അശുദ്ധരും, റോമ 1:30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗര്വിഷ്ഠർ[G5244], ആത്മപ്രശംസകർ[G213], പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ[G1118] അനുസരിക്കാത്തവർ[G545],
2Ti 3:2 For men shall be lovers of their own selves, covetous, BOASTERS,[G213] PROUD,[G5244] blasphemers, DISOBEDIENT[G545] TO PARENTS,[G1118] unthankful, unholy, Rom 1:30 Backbiters, haters of God, despiteful, PROUD,[G5244] BOASTERS,[G213] inventors of evil things, DISOBEDIENT[G545] TO PARENTS,[G1118]
2തിമോ 3:3 വാത്സല്യമില്ലാത്തവരും[G794] ഇണങ്ങാത്തവരും,[G786] ഏഷണിക്കാരും അജിതേന്ദ്രിയരും ഉഗ്രന്മാരും സല്ഗുണദ്വേഷികളും. റോമ 1:31 ബുദ്ധി ഹീനർ, നിയമലംഘകർ,[G786], വാത്സല്യമില്ലാത്തവർ[G794], കനിവറ്റവർ,
2Ti 3:3 WITHOUT NATURAL AFFECTION,[G794] TRUCEBREAKERS,[G786] false accusers, incontinent, fierce, despisers of those that are good, Rom 1:31 Without understanding, covenantbreakers, WITHOUT NATURAL AFFECTION,[G794] IMPLACABLE,[G786] unmerciful:

ഇത്രയും ഗുണഗണങ്ങൾ സമാനമായി വന്നത് യാദൃച്ഛികമാകുവാൻ തരമില്ല. റോമ 1:30, 31ൽ ആരെ പറ്റിയാണോ വിവരിക്കപ്പെട്ടിരിക്കുന്നത്, അവരെ പറ്റി തന്നെയാണ് 2തിമോ 3:2, 3ലും വിവരിക്കപ്പെട്ടിരിക്കുന്നത്.(ഈ ലേഖനം തിമൊഥെയൊസിന് എഴുതപ്പെട്ടതാണ്. അദ്ദേഹത്തോട് വിട്ടൊഴിയുവാൻ ആവശ്യപ്പെട്ടത് നമ്മുടെ ഭാവിയിൽ എഴുന്നേൽക്കേണ്ട ആരെയെങ്കിലും അല്ല, അദ്ദേഹത്തിൻറെ സമകാലീനരെയാണ്.)

റോമർ 1ൽ എഴുതപ്പെട്ടിരിക്കുന്ന പുരുഷമൈഥുനക്കാർ (1രാജാ 14:24; 15:12; 22:46; 23:7), സ്ത്രീകളുടെ വഴിവിട്ട വ്യഭിചാരം, വിഗ്രഹാരാധന എന്നിവയെല്ലാം യിസ്രായേലിൻറെ ചരിത്രത്തിലെ മറക്കാവാനാത്ത ഏടുകളല്ലേ?

യോനയുടെ പുസ്തകത്തിൻറെ അവസാന വചനത്തിൽ പറയുന്നത് പോലെ ജാതികളിൽ പലർക്കും തങ്ങളുടെ വലതുകൈയ്യും ഇടതുകൈയ്യും തമ്മിൽ തിരിച്ചറിയില്ല (യോന 4:11), എന്നിട്ടാണ് വാഴക്കൂമ്പും ചേനത്തണ്ടും (ദൈവം സൃഷ്ടിച്ച വസ്തുക്കൾ) കണ്ടിട്ട് ദൈവത്തിൻറെ നിത്യശക്തി മനസ്സിലാക്കേണ്ടത്! അങ്ങനെ മനസ്സിലാകുമായിരുന്നെങ്കിൽ, യേശു ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തേണ്ട ആവശ്യകത ഉണ്ടാകുമായിരുന്നില്ല.

ഈ അദ്ധ്യയത്തിലെ സ്വർഗപ്രേമികളെ പറ്റിയാണെന്ന് തോന്നിക്കുന്ന വചനങ്ങൾ ഞാൻ കൈകാര്യം ചെയ്തില്ല എന്ന ആരോപണം ഉയർന്നേക്കാം. ഈ അദ്ധ്യായത്തിൽ തന്നെ ഈ വേദഭാഗം യെഹൂദരെയും അവരുടെ മതമേധാവികളെയും പറ്റിയാണ് എന്നുള്ളതിന് ഇനിയും തെളിവുകൾ ഉണ്ട്, വിസ്താരഭയം നിമിത്തം അവയെല്ലാം അവതരിപ്പിച്ചിട്ടില്ല. ഷെർലോക് ഹോംസിൻറെ വളരെ വിഖ്യാതമായ ഒരു പ്രസ്താവനയോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു.
“അസാധ്യമായവയെല്ലാം നീക്കംചെയ്ത ശേഷം ബാക്കിയുള്ളത് എന്തുതന്നെയായിരുന്നാലും, അത് എത്രമാത്രം അസംഭവ്യമായിരുന്നാലും അതുതന്നെയായിരിക്കണം സത്യം എന്ന് എത്രയോ തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്?”
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment