Saturday, May 6, 2017

⑲ ദേഹം, ദേഹി, ആത്മാവ്. ഭാഗം. ② ആത്മാവിന് (Spirit) മരണം ഇല്ല.

ക്രിസ്തുവിൽ പ്രിയരെ,

ഇത് ദേഹം, ദേഹി, ആത്മാവ് എന്ന ഉപപരമ്പരയുടെ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം ഇവിടെ വായിക്കാം, വായിച്ചിരിക്കണം.

ആത്മാവിന് മരണം ഇല്ല.

  • ഹീബ്രൂ വാക്ക്: റൂഹ് അഥവാ റൂഹ, רוּחַ (സ്ട്രോങ്സ് നിഘണ്ടുവിൽ H7307, H7308) ഈ വാക്കിൻറെ പ്രാഥമികമായ അർത്ഥം: കാറ്റ്.
  • ഗ്രീക്ക് വാക്ക്: ന്യൂമാ, πνεῦμα, (സ്ട്രോങ്സ് നിഘണ്ടുവിൽ G4151). ഈ വാക്ക് കാറ്റുവീശുക എന്ന അർത്ഥമുള്ള പദത്തിൽ നിന്നും ഉണ്ടായതാണ്.
ആത്മാവ് മരിക്കുമെന്നോ, ആത്മാവിനെ കൊല്ലാമെന്നോ ഒരു വചനം പോലും പഴയനിയമത്തിലോ പുതിയനിയമത്തിലോ ഇല്ല. ആത്മാവ് (ദേഹിയല്ല) നരകത്തിൽ പതിക്കും എന്ന് സൂചിപ്പിക്കുന്ന വചനങ്ങളും എവിടെയും ഇല്ല.

ഉൽ 2:7ലെ മനുഷ്യൻറെ സൃഷ്ടിയെ പറ്റിയുള്ള വിവരണം പദാനുപദമായി പരിശോധിച്ചാൽ മനുഷ്യൻറെ സൃഷ്ടിയും മൃഗങ്ങളുടെ സൃഷ്ടിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തുവാൻ കഴിയില്ല. “ജീവനുള്ള ദേഹി” (נפשׁ חיה) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഹീബ്രു വാക്കുകൾ അതേ ക്രമത്തിലും രൂപത്തിലും മൃഗങ്ങളെ പറ്റി വിവരിക്കുവാൻ ഉൽ 1:20, 24, 1:30; 2:19; 9:12, 15, 16 മുതലായ വചനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.
യോബ് 38:2 മനുഷ്യരിൽ ആത്മാവ് ഉണ്ടല്ലോ; സർവശക്തൻറെ ശ്വാസം അവർക്ക് വിവേകം നൽകുന്നു.
ഈ സർവശക്തൻറെ ശ്വാസം മനുഷ്യനിൽ ഉണ്ടായത് മനുഷ്യനെ സൃഷ്ടിച്ചപ്പോഴാണ്. ആ ശ്വാസത്തിലൂടെ അവന് ലഭിച്ച വിവേകത്തിൻറെ ആത്മാവാണ് അവനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
സദൃ 20:27 മനുഷ്യൻറെ ആത്മാവ് യഹോവയുടെ ദീപം; അത് ഉദരത്തിൻറെ അറകളെ (അവൻറെ ഉള്ളറകളെ) എല്ലാം ശോധനചെയ്യുന്നു.
ദൈവം ആത്മാക്കളുടെ ഉടയവനും പിതാവുമാണ്.
സംഖ്യ 16:22 ... സകല ജനത്തിൻറെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവമേ...
എബ്രാ 12:9 ... ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

വൈദ്യുതി (ഊര്‍ജ്ജം), ആത്മാവ്, പിന്നെ പ്രസംഗി 12:7


പ്രസം 12:5 ... മനുഷ്യൻ തൻറെ ശാശ്വത ഭവനത്തിലേയ്ക്ക് പോകും
പ്രസം 12:7 പൊടി പണ്ട് ആയിരുന്നത് പോലെ ഭൂമിയിലേയ്ക്ക് തിരികെച്ചേരും; ആത്മാവ് അതിനെ നൽകിയ ദൈവത്തിൻറെ അടുത്തേയ്ക്ക് മടങ്ങിപ്പോകും.
ആത്മാവ് ദൈവത്തിലേയ്ക്ക് പോകുന്നു എന്നല്ലാതെ, അത് സ്വർഗത്തിലേയ്ക്കോ, നരകത്തിലേയ്ക്കോ (കത്തോലിക്കരുടെ വിശ്വാസത്തിലെ ശുദ്ധീകരണ സ്ഥലത്തേയ്ക്കോ) പോകുമെന്ന സൂചന ഈ വേദഭാഗത്തിൽ ഇല്ല.

ഈ വേദഭാഗം പഠിക്കുമ്പോൾ പലരും അവഗണിക്കുന്ന കാര്യം ഇതാണ്: മരിക്കുന്ന ആൾ അയാളുടെ ശാശ്വത ഭവനത്തിലേയ്ക്കാണ് പോകുന്നത്. (KJVയിൽ long home എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബോധപൂർവകമായ തെറ്റാണ്.) ഒരു മനുഷ്യൻറെ ശാശ്വത ഭവനം മരിച്ച് മണ്ണടിയുന്നതാണോ?

ഈ വേദഭാഗം പലർക്കും ഒരു ഇടർച്ചക്കല്ലാണ്. ഒരാൾ മരിക്കുമ്പോൾ അയാളുടെ ആത്മാവ് ദൈവത്തിലേയ്ക്ക് മടങ്ങുന്നു എന്ന ചിന്ത പലർക്കും അസ്വീകാര്യമാണ്. അവർക്ക് ഈ വേദഭാഗം അസ്വീകാര്യമാകുവാൻ പല കാരണങ്ങളുണ്ട്.

  • മിക്കവാറും പേരുടെ വിശ്വാസത്തിൽ യേശുവിൻറെ സ്വർഗാരോഹണത്തിന് മുമ്പ് ആരും സ്വർഗത്തിൽ പോകുവാൻ പാടില്ല. ഈ വേദഭാഗത്ത് സ്വർഗത്തെ പറ്റി പരാമർശമില്ല എന്നത് അവർ പരിഗണിക്കുന്നേയില്ല.
  • ബഹുഭൂരിപക്ഷം ക്രൈസ്തവരുടെയും വിശ്വാസത്തിൽ മരണാനന്തരം (അവരുടെ ബന്ധുക്കളല്ലാത്ത) പാപികൾ നരകത്തിൽ പതിക്കണം. ഈ വേദഭാഗം സത്യമാണെങ്കിൽ അത്തരം വിശ്വാസം തെറ്റാണെന്നുവരും.

ഈയിടെ ഈ വചനത്തെ പറ്റി വായിച്ച ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “മരിച്ച ആളുടെ ആത്മാവ് നക്ഷത്രരാശികളെ കടന്ന് സ്വർഗത്തിൽ, ദൈവസന്നിധിയിൽ എത്തുമെന്ന് കരുതുവാൻ തരമില്ല.”

ഇവിടെ ആത്മാവല്ല, കാറ്റാണ് (ശ്വാസമാണ്) ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് പലരും വാദിക്കുന്നു. മുമ്പ് ചൂണ്ടിക്കാട്ടിയ ലേഖനത്തിലെ യുക്തി അനുസരിച്ചാണെങ്കിൽ: ഒരാൾ മരിക്കുമ്പോൾ അയാളുടെ ശ്വാസം (കാറ്റ്) നക്ഷത്രരാശികളെ കടന്ന് സ്വർഗത്തിൽ, ദൈവസന്നിധിയിൽ എത്തുമെന്ന് കരുതുവാൻ കഴിയുമോ?

ഈ വേദഭാഗത്തെ വ്യാഖ്യാനിച്ച (യഹോവാ സാക്ഷികൾ ഉൾപ്പടെ) പലരും ഉപയോഗിച്ച ഒരു സാധര്‍മ്യം (analogy) ഇങ്ങനെയാണ്:
ദൈവം ആദാമിനെ മണ്ണുകൊണ്ട് സൃഷ്ടിച്ചപ്പോൾ അദ്ദേഹം ഒരു ബൾബ് പോലെയായിരുന്നു. ദൈവം അദ്ദേഹത്തിൻറെ നാസാരന്ധ്രങ്ങളിൽ ഊതിയപ്പോൾ ആ ബൾബിൽ വൈദ്യുതി കടന്ന് അത് പ്രവർത്തനക്ഷമമായി. വൈദ്യുതി പിൻവലിക്കുമ്പോൾ അത് വീണ്ടും പ്രയോജനശൂന്യമായിത്തീർന്നു.
ആത്മാവിന് തത്തുല്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് വൈദ്യുതിയാണ് എന്ന കാര്യം വ്യക്തമാണ്. ഒരുപക്ഷേ, മുകളിൽ സൂചിപ്പിച്ച സാധർമ്യത്തിലെ ബൾബ് ഉടഞ്ഞുപോയി എന്നിരിക്കട്ടെ. വൈദ്യുതിക്ക് എന്തെങ്കിലും സംഭവിക്കുമോ? ബൾബുമായി ഘടിപ്പിക്കുന്നതിന് മുമ്പും വൈദ്യുതി നിലനിന്നിരുന്നു. ബൾബ് ഉടഞ്ഞ ശേഷവും വൈദ്യുതി നിലനിൽക്കും. അതാണ് ഊർജ്ജത്തിൻറെ പ്രകൃതി. ഒരു ഊർജ്ജം മറ്റൊന്നായി മാറാം, പക്ഷേ, ഊർജ്ജം നശിക്കില്ല.

ആത്മാവ് ദൈവത്തിലേയ്ക്ക് മടങ്ങിപ്പോകും എന്ന ലളിതമായ പ്രസ്താവനയെ നിരാകരിക്കുവാനുള്ള ശ്രമം വിപരീതഫലാണ് ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. ആത്മാവ് ഊർജ്ജം പോലെയാണ്, അതിന് നാശമില്ല.

[പ്രസംഗി 12 നാം വേണ്ടത്ര പ്രാധാന്യം നൽകി പഠിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അദ്ധ്യായത്തിൻറെ ആരംഭത്തിൽ സൂര്യനും ചന്ദ്രനും വെളിച്ചം നൽകാതിരിക്കുക, ബദാം വൃക്ഷം തുടങ്ങി അനേകം പ്രതീകങ്ങൾ അന്ത്യകാലം ന്യായവിധി മുതലായവയെ പറ്റിയുള്ള വിവരണങ്ങളിൽ വരാറുണ്ടെന്നത് ശ്രദ്ധിക്കുക.]

ആത്മാവിന് മരണം സാധ്യമാണെങ്കിൽ ദൈവത്തിനും മരണം സാധ്യമാവേണ്ടേ?


ആത്മാവ് മരിക്കും, കൊല്ലപ്പെടും, നശിപ്പിക്കപ്പെടും, നരകത്തിൽ പതിക്കും എന്നിങ്ങനെ സൂചിപ്പിക്കുന്ന വചനങ്ങൾ ഇല്ല എന്ന് നാം കണ്ടു.
യോഹ 4:24 ദൈവം ആത്മാവ് ആകുന്നു; അവിടത്തെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
ആത്മാവിന് മരണം സംഭവിക്കുമെങ്കിൽ ദൈവത്തിനും മരണം സംഭവിക്കും. (യേശു മരിച്ചില്ലേ? എന്ന ചോദ്യം ഉയരാം. യേശു ഭൂമിയിൽ മനുഷ്യനായിരുന്നപ്പോഴല്ലേ മരിച്ചത്?)

ദൈവത്തിന് മരണം സംഭവ്യമാണെങ്കിൽ മരണാനന്തര ജീവിതത്തിൽ ആത്മാക്കൾക്ക് മരണം സംഭവ്യമായിരിക്കും. അങ്ങനെയാണെങ്കിൽ മരണാനന്തര ജീവിതത്തിനും ഇപ്പോഴുള്ള ജീവിതത്തിനും തമ്മിലുള്ള വ്യത്യാസം എന്താണ്?


അപവാദമായി ഉദ്ധരിക്കപ്പെടാവുന്ന വേദഭാഗങ്ങൾ:

മത്താ 25:41 ... പിശാചിനും അവൻറെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ.
സാത്താൻ അഥവാ പിശാച് എന്നൊരു അസ്‌തിത്വം ഇല്ലെന്നും, ദൂതന്മാർ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീബ്രൂ, ഗ്രീക്ക് വാക്കുകൾക്ക് എപ്പോഴും ദൈവദൂതന്മാർ (അഥവാ മാലാഖമാർ) എന്ന അർത്ഥം ഇല്ലെന്നുമുള്ള അറിവ് ഈ വചനത്തെ പറ്റിയുള്ള സംശയം ദൂരീകരിക്കും. (ഈ വിഷയങ്ങളെ പറ്റി ഞാൻ മലയാളത്തിൽ വളരെ കുറവേ എഴുതിയിട്ടുള്ളൂ. എഴുതിയവയ്ക്ക് തന്നെ ഒരു വിഷയസൂചി തയ്യാറാക്കിയിട്ടില്ല. തൽക്കാലം ഇംഗ്ലീഷ് ലേഖനങ്ങൾ വായിക്കുക.)
വെളി 20:10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ള പ്രവാചകനും കിടക്കുന്ന ഗന്ധകവും തീയും ഉള്ള പൊയ്കയിലേക്ക് തള്ളിയിടും; അവർ എന്നെന്നേയ്ക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടതായി വരും.
വെളി 20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏൽപിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിൽ ഉള്ള മരിച്ചവരെ ഏൽപിച്ചുകൊടുത്തു; ഓരോരുത്തന് അവനവൻറെ പ്രവൃത്തികൾക്ക് അടുത്ത വിധി ഉണ്ടായി.  പുനരുത്ഥാനവും, ന്യായവിധിയും.
വെളി 20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
വെളി 20:15 ജീവപുസ്തകത്തിൽ പേര് എഴുതിയതായി കാണപ്പെടാത്ത എല്ലാവരെയും തീപ്പൊയ്കയിൽ തള്ളിയിടും.
തീപ്പൊയ്ക അങ്ങനെ ആയിരിക്കുന്നത് ഗന്ധകം എന്ന രാസവസ്തു ജ്വലിക്കുന്നതിനാൽ ആയിരിക്കണം (സോദോം ഗൊമോറ നശിപ്പിക്കപ്പെട്ടതും ഗന്ധകവും തീയും കൊണ്ടാണെന്ന് ഓർമ്മിക്കുക.)
അങ്ങനെ ഗന്ധകം ജ്വലിക്കുന്ന പൊയ്കയിലേയ്ക്ക് തള്ളിയിടപ്പെടുന്ന “വസ്തു”ക്കളിൽ ഒന്ന് മരണമാണ്. മരണം എന്ന അമൂർത്തമായ വസ്തുവിനെ ഗന്ധകം എന്ന രാസവസ്തു ജ്വലിക്കുന്ന പൊയ്കയിലേയ്ക്ക് തള്ളിയിടുന്നത് എങ്ങനെ? തള്ളിയിട്ടാലും ഒരു രാസവസ്തുവിനോ, അഗ്നിക്കോ അതിന് എന്തെങ്കിലും ഹാനി വരുത്തുവാൻ കഴിയുമോ?

തീപ്പൊയ്കയിലേയ്ക്ക് തള്ളിയിടപ്പെടുന്ന അടുത്ത “വസ്തു” പിശാചാണ്. ആത്മരൂപിയാണെന്ന് പൊതുവെ കരുതപ്പെടുന്ന പിശാചിന് എന്തെങ്കിലും ഹാനിയേൽപിക്കുവാൻ ഒരു രാസവസ്തുവിനോ അഗ്നിക്കോ കഴിയുമോ?
തീപ്പൊയ്കയിൽ പതിക്കുന്ന ഓരോ “വസ്തു”വിനെ പറ്റിയും വിശകലനം ചെയ്ത് ഈ ലേഖനത്തിൻറെ ദൈർഘ്യം ഇനിയും വർദ്ധിപ്പിക്കുന്നില്ല.

പ്രതീകാത്മകമായി എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ഗ്രഹിക്കുന്നതിനേക്കാൾ വലിയ മൌഢ്യം വേറെയുണ്ടോ, സഹോദരാ, സഹോദരീ?

ഉന്നയിക്കപ്പെടാവുന്ന വളരെയധികം തടസ്സവാദങ്ങൾ എൻറെ മനസ്സിലുണ്ട്; അവയ്ക്കെല്ലാം വിശദീകരണം എഴുതുവാൻ തുനിഞ്ഞാൽ ഒരു ലേഖനത്തിന് പകരം ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും. പ്രതികരിക്കുന്നവർ ശ്രദ്ധാപൂർവം വായിച്ചതിന് ശേഷം പ്രതികരിക്കുക.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment