Friday, January 6, 2017

⑯ “കർത്താവേ, കർത്താവേ എന്ന് പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല”, ശരിക്കും‽

ക്രിസ്തുവിൽ പ്രിയരെ,

സാർവത്രിക അനുരഞ്ജനം തെറ്റാണെന്ന് തെളിയിക്കുവാൻ പലരും ഉപയോഗിക്കുന്ന ഒരു വചനമാണ് മത്താ 7:21.
മത്താ 7:21 എന്നോട് കർത്താവേ, കർത്താവേ, എന്ന് പറയുന്നവർ എല്ലാവരും അല്ല, സ്വർഗസ്ഥനായ എൻറെ പിതാവിൻറെ ഇഷ്ടം ചെയ്യുന്നവൻ ആണ് സ്വർഗരാജ്യത്തിൽ കടക്കുന്നത്. 
മുഖ്യധാരാ ക്രൈസ്തവരുടെ പതിവ് പോലെ ഈ വചനവും അതിൻറെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്താണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ?

വചനങ്ങളെ അവയുടെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് അര്‍ത്ഥവ്യുത്‌പത്തി നടത്തുന്ന അനുഷ്ഠാന കലാരൂപത്തിന് ഇംഗ്ലീഷിൽ prooftexting (പ്രൂഫ്ടെക്സ്റ്റിങ്) അല്ലെങ്കിൽ cherry picking (ചെറി പിക്കിങ്ങ്) എന്ന് പറയും. ചെറി പഴങ്ങളുടെ കുലയിൽ നിന്നും നമുക്ക് ഇഷ്ടമുള്ളത് മാത്രം പറിച്ചെടുക്കുന്നത് പോലെ, ഒരു സന്ദർഭത്തിൽ നിന്നും നമുക്ക് സൌകര്യപ്രദമായ വചനങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നതിനാണ് ചെറി പിക്കിങ്ങ് എന്ന് പറയുന്നത്. മുഖ്യധാരാ സഭകളുടെ വിശ്വാസങ്ങളിൽ പലതും ഇത്തരത്തിൽ ചെറി പിക്കിങ്ങ് നടത്തി രൂപീകരിച്ചവയാണ്.

മത്താ 7:21ൻറെ സന്ദർഭം.


മത്തായി 5 മുതൽ 7 വരെ അദ്ധ്യായങ്ങൾ യേശു അവിടത്തെ സമകാലീനരായിരുന്ന യെഹൂദരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ഗിരിപ്രഭാഷണത്തിൻറെ ഭാഗമാണെന്ന് ഓർമ്മിക്കുമല്ലോ?
മത്താ 7:15 കള്ളപ്രവാചകരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷംപൂണ്ട് നിങ്ങളുടെ അടുത്ത് വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കളാകുന്നു.
മത്താ 7:16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽ നിന്നും മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്നും അത്തിപ്പഴവും പറിക്കാറുണ്ടോ?
മത്താ 7:17 നല്ല വൃക്ഷം എല്ലാം നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
മത്താ 7:18 നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്ക്കുവാൻ കഴിയില്ല.
മത്താ 7:19 നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇടുന്നു.
മത്താ 7:20 ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.
മത്താ 7:21 എന്നോട് കർത്താവേ, കർത്താവേ, എന്ന് പറയുന്നവർ എല്ലാവരും അല്ല, സ്വർഗസ്ഥനായ എൻറെ പിതാവിൻറെ ഇഷ്ടം ചെയ്യുന്നവൻ ആണ് സ്വർഗരാജ്യത്തിൽ കടക്കുന്നത്.
മത്താ 7:22 കർത്താവേ, കർത്താവേ, നിൻറെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും നിൻറെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻറെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തില്ലേ എന്ന് പലരും ആ നാളിൽ എന്നോട് പറയും.
മത്താ 7:23 അന്ന് ഞാൻ അവരോട് ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്ന് തീർത്തു പറയും.
ഈ സന്ദർഭത്തിൻറെ പ്രതിപാദ്യം കള്ളപ്രവാചകരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരുമാണ്. (15, 22 വചനങ്ങൾ കാണുക). മത്താ 7:21ലെ “കർത്താവേ, കർത്താവേ” എന്നുള്ള വിളി മത്താ 7:22ലെ “കർത്താവേ, കർത്താവേ” എന്നുള്ള വിളിയോട് പരിപൂർണ്ണമായും ഇണങ്ങുന്നു. അതായത്, മത്താ 7:21 കള്ളപ്രവാചകന്മാരെയും വീര്യപ്രവൃത്തികൾ ചെയ്യുന്നവരെയും പറ്റിയാണ്. (ഇവർ തമ്മിൽ കാര്യമായ വ്യത്യാസമില്ല - വെളി 19:20). കള്ളപ്രവാചകന്മാരെ പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവിടന്ന് പൊതുവായ ഒരു പ്രസ്താവന നടത്തി എന്ന് കരുതുവാൻ തക്കതായ ന്യായമില്ല.

കള്ളപ്രവാചകന്മാർ “നിങ്ങളുടെ അടുത്ത് വരുന്നു” എന്ന് യേശു അവിടത്തെ ശ്രോതാക്കളോട് പറഞ്ഞത് ശ്രദ്ധിക്കുക. യെഹൂദരെ വഞ്ചിക്കുവാൻ കള്ളപ്രവാചകന്മാരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരും വന്നിരുന്നു എന്ന് ഫ്ലേവിയസ് ജോസഫസിൻറെ യൂദന്മാരുടെ യുദ്ധങ്ങൾ എന്ന സമാഹാരത്തിൽ നിരവധി തവണ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

യേശു കള്ളപ്രവാചകന്മാർ വരും എന്ന് പറഞ്ഞത് നമ്മുടെ കാലത്തിലും ബാധകമാണെന്ന് കരുതുക. നിലവിലുള്ള കേരളത്തിലെ ജനസംഖ്യ ഏകദേശം 3½ കോടിയാണ്. ഇതിൽ എത്ര കള്ളപ്രവാചകന്മാരുണ്ട്? എത്ര ഉദാരമായി കണക്കുകൂട്ടിയാലും ആയിരം പേരിൽ കൂടുതൽ വരില്ല. ഇവരിൽ ഭൂരിഭാഗവും പാസ്റ്റർമാരാണ്. ഇത്രയും ചെറിയ ഒരു ജനവിഭാഗത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ വേദവ്യാഖ്യാനത്തിൻറെ ഏത് നിയമം ഉപയോഗിച്ചാണ് മലപ്പുറത്തെ മീൻ കച്ചവടക്കാരനായ ഹസ്സനാരുടെ മേലെയോ, കരിവെള്ളൂരിലെ കള്ളുചെത്തുകാരൻ കുഞ്ഞമ്പുവിൻറെ മേലെയോ ആരോപിക്കുന്നത്? അവരൊക്കെ കള്ളപ്രവാചകന്മാരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരുമാണോ?

കള്ളപ്രവാചകന്മാരെ പറ്റി യേശു പറഞ്ഞ കാര്യങ്ങൾ സാമാന്യവൽക്കരിക്കുന്നതിനേക്കാൾ വലിയ മൌഢ്യം വേറെയില്ല. അങ്ങനെ ചെയ്യുന്നത് തെറ്റായ അര്‍ത്ഥവ്യുത്‌പത്തിയും (exegesis) ഭാഷ്യതന്ത്രവുമാണ് (hermeneutics).  ഈ വേദഭാഗം അവിശ്വാസികളെ പറ്റിയോ, ദൈവത്തെ അറിയാത്തവരെ പറ്റിയോ, ഇതര മതസ്ഥരെ പറ്റിയോ അല്ല. അതുകൊണ്ടുതന്നെ അവരുടെ മേലെ ഈ വേദഭാഗത്തെ ആരോപിക്കുന്നത് തെറ്റാണ്.

കള്ളപ്രവാചകന്മാരുടെയും വീര്യപ്രവൃത്തികൾ ചെയ്യുന്നവരുടെയും അന്ത്യം തീപ്പൊയ്കയിലാണ് എന്ന് വെളി 19:20; 20:10 എന്നീ വചനങ്ങൾ പരാമർശിക്കുന്നത് മറന്നുകൊണ്ടല്ല ഇത്രയും എഴുതിയത്. നിത്യാഗ്നി, തീപ്പൊയ്ക, രണ്ടാം മരണം എന്നിവയെല്ലാം സോദോം ഗൊമോറ പട്ടണങ്ങൾക്ക് നേരിട്ട ശിക്ഷയിൽ നിന്നും വ്യത്യസ്ഥമല്ല എന്ന് ഇതിനുമുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. നാം ചർച്ച ചെയ്യുന്ന വേദഭാഗത്തിൽ (മത്താ 7:15-23) കള്ളപ്രവാചകന്മാർ ദൈവരാജ്യത്തിൽ കടക്കുകയില്ല എന്ന് പ്രസ്താവിച്ചിരിക്കുന്നതും വെളിപ്പാട് പുസ്തകത്തിൽ അവർ തീപ്പൊയ്കയിലേയ്ക്ക് എറിയപ്പെടും എന്ന് പ്രസ്താവിച്ചിരിക്കുന്നതും ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിശദമായ പഠനം ഭാവിയിൽ പ്രതീക്ഷിക്കാം - കർത്താവിന് ചിത്തമായിരുന്നാൽ.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ