Tuesday, November 22, 2016

③ നിങ്ങൾ ശരീരത്തിൽ നിന്നും വേർപെടുമ്പോൾ...

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണ്. ഒന്നും, രണ്ടും ഭാഗങ്ങൾ വായിച്ചു എന്ന് ഉറപ്പുവരുത്തുക.


സഹോദരാ/സഹോദരീ നിങ്ങൾ ഉള്ളിടമാണ്, സ്വർഗം!


എന്തേ, വിശ്വാസം വരുന്നില്ലേ? ഇതാ വചനങ്ങൾ പിടിച്ചോളൂ: (ദയവായി, ഈ വചനങ്ങൾ വീണ്ടും വീണ്ടും വായിച്ച് പഠിക്കുക. നമ്മുടെ സഭകളിൽ ഈ വേദഭാഗം വേണ്ടത്ര പ്രാധാന്യത്തോടെ പഠിപ്പിക്കാറില്ല.)
എഫേ 2:5 അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും (ഭൂതകാലം) - കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു -
എഫേ 2:6 ക്രിസ്തു യേശുവില്‍ നമ്മെ കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളില്‍ കാണിക്കുവാന്‍,
എഫേ 2:7 ക്രിസ്തു യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുനേല്‍പ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തുകയും ചെയ്തു (ഭൂതകാലം). (ഇംഗ്ലീഷിൽ നിന്നും വ്യത്യസ്തമായി മലയാളത്തിൽ 6, 7 വചനങ്ങൾ തിരിഞ്ഞാണ് കിടക്കുന്നത്.)
പാപത്തിൽ മരിച്ചിരുന്ന നിങ്ങളെ, ക്രിസ്തുവിനോട് കൂടെ ഉയിർപ്പിച്ച് സ്വര്‍ഗത്തില്‍ ഇരുത്തി. നിങ്ങൾ ഇപ്പോൾ സ്വർഗത്തിലാണോ, ഭൂമിയിലാണോ? നിങ്ങളുടെ ആത്മാവ് ഒരിടത്തും ശരീരം മറ്റൊരിടത്തുമാണോ?

ഈ വചനങ്ങൾ ഒരിക്കൽക്കൂടി വായിച്ചോളൂ: “ക്രിസ്തുവിനോട് കൂടെ ജീവിപ്പിക്കുകയും...”, “യേശുവില്‍ അവിടത്തോട് കൂടെ ഉയിര്‍ത്തെഴുനേല്‍പ്പിച്ച്”. നിങ്ങളുടെ ഉയിര്‍ത്തെഴുനേല്‍പ്പ് യേശുവിനോട് കൂടെ, ഒരേ സമയത്താണ്, സംഭവിച്ചത്! മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോഴല്ല നിങ്ങളുടെ ഉയിര്‍ത്തെഴുനേല്‍പ്പ് നടന്നത്, നിങ്ങൾ ജനിക്കുന്നതിന് 1900+ വർഷങ്ങൾക്ക് മുമ്പ്, യേശു ഉയിര്‍ത്തെഴുന്നേറ്റപ്പോഴാണ്.

ആറാം വചനം ഒന്നൂകൂടി മനസ്സിരുത്തി വായിച്ചോളൂ: “ക്രിസ്തു യേശുവില്‍ നമ്മെ കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളില്‍ കാണിക്കുവാന്‍...”. നിങ്ങളെ, മുൻകൂട്ടി, യേശുവിനോട് കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ദൈവത്തിൻറെ വാത്സല്യത്തിൽ കൃപയുടെ അനന്തധനത്തെ പിൽക്കാലത്ത് കാണിക്കുവാനാണ്. ആ പിൽക്കാലമാണ് നിങ്ങൾ ജീവിച്ചിരിക്കുന്ന ഈ കാലം. 1900ൽ അധികം വർഷങ്ങൾക്ക് മുമ്പ് എല്ലാം പൂർത്തിയാക്കിയിട്ട് അത് ഇപ്പോൾ നിങ്ങൾക്ക് വെളിപ്പെടുത്തി!

“ഇരുത്തുകയും ചെയ്തു” എന്ന് ഭൂതകാലത്തിലാണ് എഴുതിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. നമ്മുടെ സഭകളിൽ ഇത് “ഇരുത്തും” എന്ന് ഭാവികാലത്തിലാണ് ഈ വചനം പഠിപ്പിക്കാറുള്ളത്. കാരണം അവർക്ക് ഈ വേദഭാഗത്തെ വ്യാഖ്യാനിക്കുവാൻ അറിയില്ല. (വ്യാകരണവും അറിയില്ല.)

ഇനി ചില ചോദ്യങ്ങൾ:

  • നിങ്ങൾ മുമ്പേതന്നെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ഇനി ഉയിർപ്പിക്കപ്പെടേണ്ട ആവശ്യമുണ്ടോ?
  • നിങ്ങളെ മുമ്പേതന്നെ സ്വർഗത്തിൽ ഇരുത്തിയെങ്കിൽ ഇനി സ്വർഗത്തിൽ “പോകേണ്ട” ആവശ്യമുണ്ടോ?
  • ഇത്രയും സംഭവങ്ങളിൽ നിങ്ങളുടെ പങ്കെന്താണ്? നിങ്ങൾ കൃത്യമായി ക്രിസ്ത്യാനി കുടുംബത്തിൽ അവതാരമെടുക്കും എന്ന് കരുതിയാണോ ദൈവം യേശുവിനോട് കൂടെ നിങ്ങളെ ഉയിർത്തെഴുന്നേൽപിച്ച്, സ്വർഗത്തിൽ ഇരുത്തിയത്?

 

 നിങ്ങൾ മരിക്കില്ല!


പുനരുത്ഥാനം ശാരീരികമാണോ, ആത്മീയമാണോ എന്ന് പണ്ഡിതന്മാർ വേദവചനങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്നത് എല്ലാ വേദികളിലും കാണാം. അവരുടെ ചർച്ച അഭംഗുരം നടക്കട്ടെ. നമുക്ക് യേശു പറഞ്ഞ വളരെ മനോഹരമായ ഒരു പ്രസ്താവന പരിശോധിക്കാം.

യേശു ലാസരിൻറെ സഹോദരി മര്‍ത്താ എന്ന അമ്മച്ചിയോട് പറയുന്നത് ശ്രദ്ധിക്കുക:
യോഹ 11:25 യേശു അവളോട് ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
യോഹ 11:26 ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവർ ആരും ഒരിക്കലും മരിക്കുകയില്ല; ഇത് നീ വിശ്വസിക്കുന്നുവോ? എന്ന് ചോദിച്ചു.
കർത്താവാരാ മോൻ! അങ്ങേര് പറയുന്നത് ഒരച്ചായനും വിശ്വസിക്കുവൻ പോകുന്നില്ല എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് കർത്താവ് അവിടത്തെ പ്രസ്താവനയുടെ അവസാനം: “ഇത് നീ വിശ്വസിക്കുന്നുവോ?” എന്ന് ചോദിച്ചത്.

“ഓ, പിന്നെ, കർത്താവിന് അങ്ങനെ പലതും പറയാം! കഴിഞ്ഞ 2000 വർഷമായി കോടാനുകോടി ക്രൈസ്തവർ മരിച്ചില്ലേ?” ഇതായിരിക്കും ഭൂരിഭാഗം ക്രൈസ്തവരുടെയും പ്രതികരണം!

ഞാൻ മനുഷ്യപുത്രനാണെന്ന് യേശു പറഞ്ഞപ്പോൾ “മനുഷ്യപുത്രൻ” എന്നത് ഒരു നാമം ആണെന്ന് മനസ്സിലാക്കിയ നാം, ഞാനാണ് പുനരുത്ഥാനം എന്ന് പറഞ്ഞപ്പോൾ “പുനരുത്ഥാനം” ഒരു നാമമാണ് എന്ന് മനസ്സിലാക്കാതിരുന്നത് എന്തുകൊണ്ട്? നാം പുനരുത്ഥാനം എന്ന പദത്തെ യേശുവിൻറെ പര്യായമായി കാണാതെ, ഒരു ക്രിയയായി കാണുന്നിടത്ത് തെറ്റുകൾ ആരംഭിക്കുന്നു.

യോഹ 11:26ൽ “എന്നില്‍ വിശ്വസിക്കുന്നവർ ആരും ഒരിക്കലും മരിക്കുകയില്ല” എന്ന് പറഞ്ഞപ്പോൾ ശരീരത്തിന് സംഭവിക്കുന്ന മരണത്തെയാണ് യേശു ഉദ്ദേശിച്ചതെങ്കിൽ, അത് പറഞ്ഞ യേശു തന്നെ ഭൌതികമായ മരണത്തിന് വിധേയനായില്ലേ? “ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവർ ആരും ഒരിക്കലും മരിക്കുകയില്ല” എന്നത് മരിച്ചവരുടെ പുനരുത്ഥാനത്തെയല്ല സൂചിപ്പിക്കുന്നത് ജീവനോടിരുന്ന് വിശ്വസിക്കുന്നവരുടെ കാര്യമാണ്.

ഇത് ഒരു ഒറ്റപ്പെട്ട വചനമല്ല. യേശു മരണത്തെ നീക്കിക്കളഞ്ഞു എന്ന് പൌലോസും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
2തിമോ 1:10 ഇപ്പോൾ മരണം നീക്കുകയും സുവിശേഷത്താൽ ജീവനും അക്ഷയത്വവും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തു യേശുവിൻറെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തൻറെ സ്വന്ത നിർണയത്തിനും കൃപയ്ക്കും ഒത്തവണ്ണമാണ്.
മരണത്തെ നീക്കുക എന്നത് യേശു മടങ്ങിവന്ന് നിർവഹിക്കേണ്ട കാര്യമാണ് എന്ന് ഇവിടെ പറയുന്നില്ല, യേശുവിൻറെ പ്രത്യക്ഷതയാൽ മരണം നീക്കം ചെയ്യപ്പെട്ടു എന്ന് ഭൂതകാലത്തിലാണ് എഴുതിയിരിക്കുന്നത്.

അതുകൊണ്ട്, നിങ്ങൾ മരിക്കില്ല. മരിച്ചവരും, മരിക്കാനുള്ളവരും (യേശുവിനെ വിശ്വസിക്കാത്തവർ) ഉയിർത്തെഴുന്നേൽപിനെ പറ്റി ചിന്തിച്ചാൽ പോരേ, നിങ്ങൾക്ക് അതിൻറെ ആവശ്യമുണ്ടോ?

നിങ്ങൾ ശരീരത്തിൽ നിന്നും വേർപെടുമ്പോൾ...


ഞായറാഴ്ച വൈകുന്നേരം 4 മണി. ബാംഗ്ലൂരിലെ ഇന്ത്യൻ ക്രിസ്ത്യൻ ശിമിത്തേരിയിൽ ജോണിച്ചായൻറെ ശവമടക്ക് നടക്കുന്നു. “നമ്മുടെ പ്രിയപ്പെട്ട ജോണിച്ചായൻ കർത്താവിൻറെ കൂടെ, സ്വർഗത്തിലുണ്ട്” എന്ന് പാസ്റ്റർ പ്രസംഗത്തിനിടയിൽ പറഞ്ഞപ്പോൾ പരേതൻറെ അളിയൻ മാത്തുക്കുട്ടി മനസ്സിൽ ഓർത്തു: “ഇതേ പാസ്റ്ററല്ലേ രാവിലെ പ്രസംഗത്തിൽ കർത്താവ് തിരിച്ചുവരുമ്പോൾ മരിച്ചവരെല്ലാം എഴുന്നേറ്റ് വരും എന്ന് പറഞ്ഞത്?” അച്ചായന്മാരുടെ ഇരട്ടത്താപ്പ് ഒരു ഒന്നൊന്നര ഇരട്ടത്താപ്പാണ്. മരണമടഞ്ഞ നമ്മുടെ ബന്ധുക്കൾ സ്വർഗത്തിലെത്തും, ബാക്കിയുള്ളവർ ലോകാവസാനത്തിൽ യേശു വരുന്നതുവരെ കുഴിയിൽ കിടക്കും! (അവരുടെ ബന്ധുക്കളും അങ്ങനെയല്ലേ കരുതൂ?)

അച്ചായന്മാരുടെയെല്ലാം വലിയ അച്ചായനായിരുന്ന പൌലോസ് പറയുന്നത് ശ്രദ്ധിക്കുക:
1കൊരി 5:6 ആകയാല്‍ ഞങ്ങള്‍ എപ്പോഴും ധൈര്യപ്പെട്ട്, ശരീരത്തില്‍ വസിക്കുമ്പോഴെല്ലാം കര്‍ത്താവിനോട് അകന്ന് പരദേശികള്‍ ആയിരിക്കുന്നു എന്ന് അറിയുന്നു.
1കൊരി 5:7 (കാഴ്ചയാല്‍ അല്ല വിശ്വാസത്താലാണ് ഞങ്ങള്‍ നടക്കുന്നത്.)
1കൊരി 5:8 ഇങ്ങനെ ഞങ്ങള്‍ ധൈര്യപ്പെട്ട്, ശരീരം വിട്ട് കര്‍ത്താവിനോട് കൂടെ വസിക്കുവാന്‍ അധികം ഇഷ്ടപ്പെടുന്നു.
ശരീരത്തിൽ ആയിരിക്കുമ്പോൾ കർത്താവിൽ നിന്നും അകലെയായിരിക്കുന്നു, ശരീരം വിട്ടാൽ കർത്താവിൻറെ കൂടെ ആയിരിക്കും.

ഈ വേദഭാഗം മിക്കവാറും സഭകളെല്ലാം വളച്ചൊടിച്ച് വികലമാക്കിയാണ് പഠിപ്പിക്കാറുള്ളത്, കാരണം, ഈ വചനം അവരുടെ ഉൽപ്രാപണം (rapture) എന്ന സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കും. അവരുടെ ഉൽപ്രാപണ സിദ്ധാന്തപ്രകാരം അജ്ഞാതമായ ഭാവികാലത്ത് എപ്പോഴോ യേശു മടങ്ങിവന്ന് മരിച്ചവരെയെല്ലാം ഉയിർപ്പിച്ച് ന്യായവിധി നടത്തി, നല്ലവരെ സ്വർഗത്തിലേയ്ക്ക് കൊണ്ടുപോകണം. പൌലോസ് 1കൊരി 5:8ൽ പറഞ്ഞിരിക്കുന്നത് പോലെ, മരിച്ച ഉടനെ കർത്താവിൻറെ അടുത്തെത്തുമെങ്കിൽ പിന്നെ ഭാവിയിലെ ഉയിർത്തെഴുന്നേൽപ് എങ്ങനെ സത്യമാകും എന്നതാണ് അവരുടെ പ്രശ്നം. അതിനുവേണ്ടി പൌലോസ് അങ്ങനെയല്ല പറഞ്ഞത്, ഇങ്ങനെയാണ് എന്ന് അവരുടെ ഭാഷ്യം നൽകും.

പൌലോസച്ചായൻറെ ആശയക്കുഴപ്പം!

ഫിലി 1:23 ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ഇരിക്കുവാന്‍ എനിക്ക് കാംക്ഷയുണ്ട്; അത് അത്യുത്തമമാണ്.
ഫിലി 1:24 എന്നാല്‍ ഞാന്‍ ശരീരത്തില്‍ ഇരിക്കുന്നത് നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം.
പൌലോസിന് രണ്ട് കാര്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാം:
  • വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ഇരിക്കുക. ഇതാണ് പൌലോസിന് അഭികാമ്യം.
  • ശരീരത്തിൽ ഉണ്ടായിരിക്കുന്നത് സഹവിശ്വാസികൾക്ക് പ്രോത്സാഹനവും ഉപദേശവും നൽകുവാൻ ഉപകരിക്കും.
റോമാ സാമ്രാജ്യത്തിൻറെ നാനാഭാഗങ്ങളിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് പ്രോത്സാഹനവും ഉപദേശവും നൽകുവാൻ അവരുടെ കൂടെ ഉണ്ടായിരിക്കുന്നതിനേക്കാൾ 2000+ വർഷങ്ങൾക്ക് ശേഷം ക്രിസ്തുവിനോട് കൂടെ ഇരിക്കുന്നതാണ് ഉത്തമം എന്ന് പൌലോസിന് തോന്നിയിട്ടുണ്ടെങ്കിൽ ഫെസ്തൊസ് പറഞ്ഞത് പോലെ പൌലോസിന് ഭ്രാന്ത് ഉണ്ടായിരുന്നിരിക്കണം. (അപ്പൊ 26:24)

ക്രിസ്തുവിൽ പ്രിയരെ, പൌലോസ് ദേഹം വേർപെട്ടാൽ ഉടനെ ക്രിസ്തുവിൻറെ കൂടെ ഇരിക്കുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത്. രണ്ടായിരമോ അതിലധികമോ വർഷങ്ങൾക്കപ്പുറം നടക്കുവാനുള്ള കാര്യത്തെ പറ്റിയല്ല.

അതുകൊണ്ട്, നിങ്ങൾ ശരീരത്തിൽ നിന്നും വേർപെട്ടാൽ ക്രിസ്തുവിൻറെ കൂടെ ഉണ്ടാകും, അവിടന്ന് എവിടെയായിരുന്നാലും.

ഉദാഹരണമായി, വെളിപ്പാട് പുസ്തകത്തിൽ 144,000 പേരെ പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: “കുഞ്ഞാട് പോകുന്നിടത്തെല്ലാം അവര്‍ അവിടത്തെ അനുഗമിക്കുന്നു” (വെളി 14:4). ഇത് പറയപ്പെട്ടപ്പോൾ കുഞ്ഞാടും, 144,000 പേരും സ്വർഗത്തിൽ ആയിരുന്നില്ല, സിയോൻ മലയുടെ മുകളിലായിരുന്നു എന്നത് ശ്രദ്ധിക്കുക (വെളി 14:1). യേശു എവിടെയായിരുന്നാലും വിശുദ്ധന്മാരും അവിടെയായിരിക്കും. യേശു പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിന്നാൽ, വിശുദ്ധന്മാരും പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കും. പ്രപഞ്ചം അവിടത്തെ ഉള്ളിലായിരുന്നാൽ, അത് നിങ്ങളുടെയും ഉള്ളിലായിരിക്കും.

[ദൈർഘ്യം കുറയ്ക്കുവാൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില വേദഭാഗങ്ങൾ ഇവിടെ അവതരിപ്പിച്ചിട്ടില്ല. തുടർന്നുവരുന്ന ഭാഗങ്ങളിൽ അവ പരിശോധിക്കാം.]
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

1 comment: