Tuesday, November 22, 2016

② സ്വർഗത്തിൽ “പോക്ക്”!

ക്രിസ്തുവിൽ പ്രിയരെ,


ഇത് ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനമാണ്. ഒന്നാം ഭാഗം വായിച്ചു എന്ന് ഉറപ്പുവരുത്തുക.


പലരും സ്വർഗത്തിൽ പോയിവന്നതിൻറെ സാക്ഷ്യങ്ങൾ നമ്മൾ വായിക്കാറും കാണാറും കേൾക്കാറുമുണ്ട്. ഈ സാക്ഷ്യങ്ങളിൽ പൊതുവായി പറയപ്പെടുന്ന കാര്യം: സ്വർഗത്തിലെ രാജപാതകളെല്ലാം സ്വർണം പതിപ്പിച്ചവയാണ്, അവിടത്തെ സൌധങ്ങളെല്ലാം വജ്രങ്ങളാലും രത്നങ്ങളാലും നിർമ്മിതമാണ് എന്നൊക്കെയാണ്. ഈ വിവരണങ്ങൾ വെളിപ്പാട് 21ലെ സ്വർഗത്തിൽ നിന്നും, ദൈവസന്നിധിയിൽ നിന്നും, ഇറങ്ങിയ പുതിയ യെരൂശലേമിൻറേതാണ്, സ്വർഗത്തിൻറേതല്ല. (ചിലർ അൽപം പൊടിപ്പും തൊങ്ങലും ചേർത്ത് സ്വർഗത്തിൽ 156 തരം റോസപ്പൂക്കൾ ഉണ്ടെന്ന് തട്ടിവിടുന്നത് കേൾക്കുന്നത് ക്രൈസ്തവ ജീവിതത്തിലെ തമാശയായി കണക്കാക്കിയാൽ മതി.)

അമ്മൂമ്മമാരുടെ കഥകളിലൂടെയും, പാട്ടുകളിലൂടെയും, അച്ചന്മാരുടെയും പാസ്റ്റർമാരുടെയും പ്രസംഗങ്ങളിലൂടെയും മരണാനന്തര ജീവിതം സ്വർഗം എന്ന സ്വർണം പതിപ്പിച്ച, വജ്രം പാകിയ ഒരു സ്ഥലത്താണെന്നും, അവിടെ ദൈവം അവിടത്തെ സിംഹാസനത്തിൽ ഇരിക്കുമെന്നും, നാം ചുറ്റിലും നിന്ന് ഹല്ലെലൂയ്യാ പാടിക്കൊണ്ടിരിക്കുമെന്നും നമ്മുടെ മനസ്സിൽ അരക്കിട്ടുറപ്പിച്ചു. കൂട്ടത്തിൽ സ്വർഗത്തിൽ പോയിവന്നു എന്ന് അവകാശപ്പെടുന്ന അച്ചായന്മാരുടെയും അമ്മച്ചിമാരുടെയും സാക്ഷ്യവും കൂടെ ആയപ്പോൾ സംഭവം കുശാൽ.

ദൈവം തൻറെ വിശ്വസ്തർക്കായി കരുതിവെച്ചിരിക്കുന്നത് എന്താണെന്ന് ഊഹിക്കുവാൻ പോലും അച്ചായന്മാരുടെ അച്ചായനായ പൌലോസ് തുനിഞ്ഞില്ല (1കൊരി 2:9) എന്നത് ശ്രദ്ധിക്കുക:

“ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി ഒരുക്കിയിട്ടുള്ളത്
കണ്ണ് കണ്ടിട്ടില്ല,
ചെവി കേട്ടിട്ടില്ല,
ഒരു മനുഷ്യൻറെയും ഹൃദയത്തിൽ (മനസ്സിൽ) തോന്നിയിട്ടുമില്ല”

ക്രിസ്തുവിൽ പ്രിയരേ, ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്ക് വേണ്ടി കരുതിവെച്ചിരിക്കുന്ന സമ്മാനം മനുഷ്യചിന്തയ്ക്ക് അപ്രാപ്യമാണ്, മനുഷ്യൻറെ സർഗശക്തിക്ക് അവർണനീയമാണ്.

നമ്മുടെ ഭാവനയിലെ മരണാനന്തര ജീവിതം ഭൂമിയിലെ ജീവിതത്തിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

നാം ഇവിടെ അദ്ധ്വാനിച്ച് സമ്പാദിച്ച് സ്ഥലം വാങ്ങുന്നു, അതിൽ അന്യർ അതിക്രമിച്ച് കടക്കാതിരിക്കുവാൻ മതിലോ വേലിയോ കെട്ടുന്നു. അതുപോലെ തന്നെ മരണാനന്തര ജീവിതത്തിൽ സ്വർഗം എന്ന സ്ഥലത്ത് ഒരു മാളിക ലഭിക്കുക (യോഹ 14:2) എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടി നാം ജീവിക്കുന്നു. ഇവിടെ ആയിരിക്കുമ്പോഴേ അവിടെയുള്ള മാളികയിൽ ആരെങ്കിലും അതിക്രമിച്ച് കടക്കാതിരിക്കുവാൻ ഇവിടെ ശത്രുക്കളെ സൃഷ്ടിക്കുന്നു, എല്ലാവരെയും സംശയത്തോടെ വീക്ഷിക്കുന്നു. ശത്രുവിനെ സ്നേഹിക്കുവാനും അനുഗ്രഹിക്കുവാനുമുള്ള ദൌത്യം (മത്താ 5:44; ലൂക്കോ 6:27, 35) മറന്നുപോകുന്നു. അയൽവാസിയെ പോലും സ്നേഹിക്കാതെ (മത്താ 19:19; 22:39), അവൻറെ മതം, ജാതി, വർണം, ലൈംഗികത, ദേശീയത, ലിംഗം മുതലായവയുടെ അടിസ്ഥാനത്തിൽ അവനെ വെറുക്കുന്നു, ഒടുക്കുന്നു! എന്നാലും, നമുക്ക് സ്വർഗത്തിൽ മാളിക വേണം!

തേനൂറുന്ന വാക്കുകളാൽ ഞാൻ ദൈവത്തെ അല്ലെങ്കിൽ യേശുവിനെ സ്നേഹിക്കുന്നു എന്ന് പറയുന്നതോ, പാടുന്നതോ അല്ല സ്നേഹം.
1യോഹ 4:20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻറെ സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ കള്ളനാണ്. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല.
സ്വന്തം സഭയുടെ വിശ്വാസപ്രമാണങ്ങൾ അനുസരിക്കുന്നവർ മാത്രമാണ് ചിലർക്ക് സഹോദരന്മാർ. ദൌർഭാഗ്യവശാൽ അത്തരം ഒരു നിർവചനം വേദപുസ്തകത്തിൽ ഇല്ല. ആർക്കും നിനക്ക് അയൽവാസി ആകാമെങ്കിൽ (ലൂക്കോ 10:29-37), ആർക്കും നിൻറെ സഹോദരനാകാം, അതിന് യേശു ഒരു ഉപമ പറഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല.

ദൈവരാജ്യം അല്ലെങ്കിൽ സ്വർഗരാജ്യം അങ്ങ് ബാഹ്യാകാശത്തിനും, പ്രപഞ്ചത്തിനും വെളിയിലുള്ള ഒരു സ്ഥലമാണെന്ന് വേദപുസ്തകത്തിൽ ഇല്ല. ദൈവരാജ്യം നമ്മുടെ പുത്രത്വമാണ്.

നിങ്ങൾ സ്വർഗത്തിലേയ്ക്ക് പോയാൽ ദൈവം അവിടെ ഉണ്ടാവില്ല!


വെളിപ്പാട് പുസ്തകം നമ്മുടെ ഭാവികാലത്തിൽ എപ്പോഴോ നിറവേറാനുള്ളതാണ് എന്നല്ലേ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്? (ഞങ്ങളെ പോലെയുള്ള തലതിരിഞ്ഞ ഭവിതവാദികൾ മാത്രമേ അത് ഒന്നാം നൂറ്റാണ്ടിൽ നിറവേറി എന്ന് വാദിക്കുന്നുള്ളൂ.) അത് നിറവേറിയാൽ ദൈവം ഭൂമിയിൽ ഉണ്ടാകും. എന്താ, വിശ്വാസം വരുന്നില്ലേ?
വെളി 21:2 പുതിയ യെരൂശലേം എന്ന വിശുദ്ധ നഗരം ഭർത്താവിനായി അലങ്കരിക്കപ്പെട്ട മണവാട്ടിയെ പോലെ ഒരുങ്ങി സ്വർഗത്തിൽ നിന്നും, ദൈവസന്നിധിയിൽ നിന്നും, ഇറങ്ങുന്നത് ഞാൻ കണ്ടു.
വെളി 21:3 സിംഹാസനത്തിൽ നിന്നും ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത് ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിൻറെ കൂടാരം; അവിടന്ന് അവരോട് കൂടെ വസിക്കും; അവർ അവിടത്തെ ജനമായിരിക്കും; ദൈവം അവരുടെ ദൈവമായി അവരോട് കൂടെ ഇരിക്കും.
സ്വർഗത്തിൽ നിന്നും, ദൈവസന്നിധിയിൽ നിന്നും, ഇറങ്ങിയ പുതിയ യെരൂശലേം സ്വർഗത്തിലല്ല എന്നത് സുവ്യക്തമല്ലേ? പുതിയ യെരൂശലേമിലാണ് ദൈവത്തിൻറെ കൂടാരം! എന്താ വിശ്വാസം വരുന്നില്ലേ, വീണ്ടും, വീണ്ടും (ഇംഗ്ലീഷിലോ, ഗ്രീക്കിലോ) വായിച്ചോളൂ!

ദൈവത്തിൻറെ സിംഹാസനവും സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന പുതിയ യെരൂശലേമിലാണ്:
വെളി 22:1 നഗരത്തിലെ വീഥിയുടെ നടുവിൽ ദൈവത്തിൻറെയും കുഞ്ഞാടിൻറെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്ക് പോലെ ശുഭ്രമായ ജീവജലത്തിൻറെ നദിയും അവൻ എന്നെ കാണിച്ചു.
ഇവിടെ നഗരം എന്ന് പരാമർശിച്ചിരിക്കുന്നത് പുതിയ യെരൂശലേമിനെ പറ്റിയാണ്. അവിടെയാണ് - സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന പുതിയ യെരൂശലേമിലാണ് - ദൈവത്തിൻറെ സിംഹാസനം, സ്വർഗത്തിലല്ല!

ഇനി മുതൽ ആരെയെങ്കിലും ശപിക്കണമെങ്കിൽ അവരോട് സ്വർഗത്തിൽ പോയി തൊലയെടാ! എന്ന് ധൈര്യമായി പറഞ്ഞോളൂ! അവൻറെ ഗതി കയീൻറെ ഗതിയായിരിക്കും! ദൈവത്തിൻറെ സാന്നിദ്ധ്യമില്ലാതെ അവൻ അലഞ്ഞുതിരിയും!


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

1 comment:

  1. Tomsan Brother These Documents Are Excellent .👍👍👍

    ReplyDelete